
തിരുവനന്തപുരം: രാത്രിയിൽ തങ്ങൾക്കൊപ്പം വീട്ടിൽ കിടന്നുറങ്ങിയ മകൻ പുലർച്ചെ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് അനീഷിന്റെ കുടുംബം. അമ്മയെയും സഹോദരനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.' അവനെ കരുതിക്കൂട്ടി കൊന്നതാണ് ' സങ്കടം ഉള്ളിലൊതുക്കി പിതാവ് ജോർജ് പറഞ്ഞു.
കുടുംബങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്. പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്ന് അദ്ദേഹം ചോദിക്കുന്നു. അനീഷ് രാത്രി സൈമൺ ലാലന്റെ വീട്ടിലേക്കുപോയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ നാലോടെ പേട്ട സ്റ്റേഷനിലെ പൊലീസുകാർ മകന് അപകടം സംഭവിച്ചതായി അറിയിക്കുമ്പോഴാണ് അനീഷ് വീട്ടിലില്ലെന്ന് മാതാപിതാക്കൾ മനസിലാക്കിയത്.
വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോൾ വീടിനുമുന്നിൽ പൊലീസ് ജീപ്പ് എത്തിയതായി ജോർജ് പറഞ്ഞു. പേട്ട സ്റ്റേഷനിലെത്തിയശേഷമാണ് മകന് കുത്തേറ്റ വിവരം അറിഞ്ഞത്. പിന്നാലെ പൊലീസ് ജീപ്പിൽത്തന്നെ പിതാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിതാവിനെ കാണിച്ചശേഷമാണ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്. അനീഷ് കൊല്ലപ്പെട്ട വിവരം ബന്ധുക്കളൊക്കെ എത്തിയ ശേഷമാണ് അമ്മ ഡോളിയെ അറിയിച്ചത്.
ഏറെ വർഷങ്ങളായി പേട്ട ആനയറയിലെ വാടകവീട്ടിലാണ് ഇവരുടെ താമസം. അനീഷ് എന്തിനാണ് രാത്രി മറ്റൊരു വീട്ടിലേക്കു പോയതെന്ന് അറിയില്ലെന്ന് ബന്ധുക്കളും പറയുന്നു. കൊല്ലപ്പെട്ട അനീഷും പ്രതി സൈമൺലാലന്റെ മകളും പള്ളിയിലെ ക്വയർ സംഘത്തിലും സൺഡേ സ്‌കൂളിലും ഒരുമിച്ചായിരുന്നു. എന്നാൽ ഇരുവരും സൗഹൃദത്തിലായിരുന്ന കാര്യം അധികമാർക്കും അറിയില്ലായിരുന്നു എന്നാണ് സൂചന.