murder

തിരുവനന്തപുരം: പേട്ട കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട അനീഷിന്റെ അമ്മ ഡോളി. അന്ന് രാത്രി സന്തോഷത്തോടെയാണ് മകൻ ഉറങ്ങാൻ കിടന്നത്. സൈമണും കുടുംബവും വിളിച്ചു വരുത്തിയാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നും അവർ ആരോപിച്ചു.

' ചൊവ്വാഴ്‌ച അനീഷിനൊപ്പം അവരെല്ലാം ലുലുമാളിൽ പോയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്ത് മകനെ കാണാഞ്ഞിട്ട് ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. അങ്ങനെയാണ് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ചത്. മമ്മീ, ഞങ്ങളെല്ലാവരും ലുലുമാളിലുണ്ടെന്നും ബിരിയാണി കഴിക്കുകയാണെന്നുമായിരുന്നു അവൾ പറഞ്ഞത്.

അന്ന് വൈകിട്ട് ഓഫീസിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഞാൻ വീണ്ടും പോയി. രാത്രി ഒമ്പത് മണിയ്‌ക്ക് മകനാണ് എന്നെ കൂട്ടാൻ വന്നത്. രാത്രി അവന് കുടിക്കാനായി ഒരു ഗ്ലാസ് പാലും എടുത്തുകൊടുത്തിട്ടാണ് ഉറങ്ങാനായി പോയത്. രാവിലെ കേട്ട വാർത്ത ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തതാണ്. അവൻ എപ്പോഴാണ് വീട്ടിൽ നിന്നും പോയതെന്ന് പോലും അറിഞ്ഞില്ല.

പിന്നീട് മോന്റെ ഫോൺ നോക്കിയപ്പോഴാണ് പെൺകുട്ടിയുടെ വീട്ടിൽ നിന്നും കോൾ വന്നിരിക്കുന്നത് കണ്ടത്. അവളോ അവളുടെ അമ്മയോ വിളിച്ചതാകും. ആ സമയത്ത് എന്തോ പ്രശ്‌നമുണ്ടായിട്ടാണ് അവൻ അവിടെ പോയത്. സൈമണിന്റെ കുടുംബപ്രശ്‌നങ്ങൾ കുറച്ചൊക്കെ ഞങ്ങൾക്കും അറിയാം. ഭാര്യയെയും മക്കളെയും അയാൾ ഉപദ്രവിക്കാറുണ്ട്. അപ്പോഴെല്ലാം അവർ പറഞ്ഞിട്ട് മോൻ ഇവിടുന്ന് പോകാറുണ്ട്.

ഭർത്താവ് കൊല്ലാൻ ശ്രമിക്കുന്നതായൊക്കെ അവർ പറഞ്ഞിട്ടുണ്ട്. അന്നും അതുപോലെ എന്തോ സംഭവിച്ചിട്ടാണ് അവൻ പോയിട്ടുണ്ടാവുക. വിവരമറിഞ്ഞ് പെൺകുട്ടിയുടെ അമ്മയെ വിളിച്ചെങ്കിലും അവർ പറഞ്ഞത് എനിക്കൊന്നും അറിയില്ല, സ്റ്റേഷനിൽ പോയാൽ മതിയെന്നായിരുന്നു. എന്റെ മോനെ എല്ലാവരും കൂടി ചേർന്ന് കുത്തിക്കൊല്ലുകയായിരുന്നു. " ഡോളി പറഞ്ഞു.