case-diary

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ തൃശൂരിലെ സ്വകാര്യ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങൾ പകർത്തി പണവും സ്വർണാഭരണങ്ങളും കവർച്ച ചെയ്ത യുവതി അറസ്റ്റിൽ. ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധു (37)വിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.

സോഷ്യൽ മീഡിയ വഴി പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ ഒരാളെ യുവതി പരിചയപ്പെട്ടു. ഇയാളെ തൃശൂരിലേക്ക് വിളിച്ചുവരുത്തി, പരസ്പര സമ്മതപ്രകാരം ഒരു സ്വകാര്യ ഫ്ലാറ്റിൽ വെച്ച് ശാരീരികമായി ബന്ധപ്പെട്ടു. തുടർന്ന് പൊലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും അപമാനിക്കുകയും ചെയ്യും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇയാൾ ധരിച്ചിരുന്ന സ്വർണ ഏലസും സ്വർണമാലയും ലോക്കറ്റും അടക്കം മൂന്നര പവൻ സ്വർണാഭരണങ്ങൾ നിർബന്ധിച്ച് ഊരി വാങ്ങുകയും ചെയ്തു. പിന്നീട് ഒരു ദിവസം ഏലസും സ്വർണ ലോക്കറ്റും തിരികെ തരാം എന്ന് പറഞ്ഞ് ഇയാളെ ഷൊർണൂരിലെ ഒരു സ്വകാര്യ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി. അവിടെവെച്ച് മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തി. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കും എന്നും ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന 1,75,000 രൂപ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. അതിനുശേഷം യുവതി ഇയാളെ ഫോണിൽ ബന്ധപ്പെട്ട് പത്ത് ലക്ഷം രൂപ തന്നില്ലെങ്കിൽ നഗ്ന ചിത്രങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു

.ശല്യം സഹിക്കാനാകാതെ യുവാവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പരാതിക്കാരനെ ക്കൊണ്ട് തൃശൂരിലേക്ക് വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നു ഇരുവരും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും, ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ഒ പി ലാൽകുമാറിന്റെ നേതൃത്വത്തിൽ വനിതാ പൊലീസുൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.