de-cock

ജോഹന്നാസ്ബർഗ്: ചരിത്രത്തിലാദ്യമായി ഒരു ഏഷ്യൻ ടെസ്‌റ്റ് ടീം ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ വിജയിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്ക് വീണ്ടും ഞെട്ടൽ. വിരാട് കൊഹ്‌ലിയുടെ ഇന്ത്യൻ ടീം 113 റൺസിന് സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതിന് പിറകെ താൻ ടെസ്‌റ്റ് ക്രിക്കറ്റ് മതിയാക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ വിക്ക‌റ്റ് കീപ്പർ ബാറ്ര‌ർ ക്വിന്റൻ ഡി കോക്ക്. സെഞ്ചൂറിയനിലെ ബോക്‌സിംഗ് ഡേ ടെസ്‌റ്റിൽ 34ഉം 21ഉമായിരുന്നു ഡി കോക്കിന്റെ സ്‌കോറുകൾ.

കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് താൻ വിരമിക്കുന്നതെന്നും ഒട്ടും എളുപ്പം എടുത്ത തീരുമാനമല്ല ഇതെന്നുമാണ് 29കാരനായ താരം വെളിപ്പെടുത്തിയത്. 'ഇത് ഞാൻ ഒരിക്കലും എളുപ്പത്തിലെടുത്ത തീരുമാനമല്ല. സാഷയും ഞാനും ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ പോകുകയാണ്. എന്റെ കുടുംബമാണ് എനിക്കെല്ലാം. ഞങ്ങളുടെ ജീവിതത്തിലെ ഈ ആവേശകരമായ അദ്ധ്യായത്തിൽ അവർക്കൊപ്പം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.' വിരമിക്കൽ പ്രഖ്യാപിച്ച് ഡി കോക്ക് വ്യക്തമാക്കി.

ഇന്ത്യയുമായുള‌ള മത്സരത്തിൽ രണ്ട് ഇന്നിംഗ്‌സുകളിലായി ഏഴ് ക്യാച്ചുകളും ഡി കോക്ക് നേടി. നാല് ടെസ്‌റ്റുകളിൽ ദക്ഷിണാഫ്രിക്കയെ നയിക്കുകയും ചെയ്‌തിട്ടുണ്ട് അദ്ദേഹം. ഇത് രാജ്യത്തോടുള‌ള തന്റെ കടപ്പാട് അവസാനിപ്പിക്കുന്നതല്ലെന്നും വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടർന്നും താൻ കളിക്കുമെന്നും ഡി കോക്ക് വ്യക്തമാക്കി.

2014ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഡി കോക്ക് ടെസ്‌റ്റിൽ അരങ്ങേറ്റം കുറിച്ചത്. 54 ടെസ്‌റ്റുകളിൽ ആറ് സെഞ്ചുറികളും 22 അർദ്ധ സെഞ്ചുറികളുമടക്കം 3300 റൺസ് നേടിയിട്ടുണ്ട്. 38.82 ആണ് ബാറ്രിംഗ് ശരാശരി. വിക്കറ്റ് കീപ്പറെന്ന നിലയിൽ 221 ക്യാച്ചുകളും 11 സ്‌റ്റമ്പിങ്ങുകളും ഡി കോക്ക് നേടിയിട്ടുണ്ട്.