
ലോകത്തെ പ്രമുഖ ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല പുറത്തിറക്കിയ രണ്ട് മോഡൽ കാറുകളിൽ കണ്ടെത്തിയത് ഗുരുതര പിഴവ്. അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്ന പിഴവാണെന്ന് കണ്ടെത്തിയതിനാൽ ഏകദേശം അഞ്ച് ലക്ഷത്തോളം കാറുകൾ പ്രശ്‌നപരിഹാരത്തിനായി തിരികെ വിളിപ്പിച്ചിരിക്കുകയാണ് കമ്പനി. യു.എസ് റോഡ് സുരക്ഷാ റെഗുലേറ്ററാണ് ഇക്കാര്യം അറിയിച്ചത്.

2014 മുതൽ ഈ വർഷം ഇറങ്ങിയതുവരെയുളള 4,75,000 കാറുകളാണ് കമ്പനി തിരികെ വിളിക്കുക. മോഡൽ 3, മോഡൽ എസ് എന്നീ കാറുകളാണ് തിരികെ വിളിക്കുക. ഇതിൽ 2017-2020 കാലത്തിറങ്ങിയ 3,56,309 മോഡൽ 3 കാറുകളും, 1,19,009 മോഡൽ എസ് കാറുകളുമാണ് തിരികെ വിളിക്കുകന്നത്. എന്നാൽ ഇത്രയധികം കാറുകൾ തിരികെ വിളിക്കുന്നതിനെക്കുറിച്ച് ടെസ്‌ല ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. അപകട മുന്നറിയിപ്പ് നൽകാത്തതും പിന്നിലേക്കുളള ക്യാമറ പ്രവർത്തിക്കാത്തതും ട്രങ്കിലെ പ്രശ്‌നങ്ങളുമാണ് ടെസ്‌ല കാർ തിരികെ വിളിക്കാൻ കാരണം. ഈ പിഴവുകൾ മുന്നിലും പിന്നിലും കാഴ്‌ച മറയാനും അപകടത്തിനും കാരണമാകുന്നുണ്ടെന്നാണ് വിവരം.

വാർത്ത പുറത്തുവന്നതോടെ മൂന്ന് ശതമാനത്തോളം ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞെങ്കിലും പിന്നീട് കരകയറി. ഫെബ്രുവരിയിൽ ടച്ച് സ്‌ക്രീൻ ഡിസ്‌പ്ളേ പ്രശ്‌നമുളള 1,35,000 വാഹനങ്ങൾ ടെസ്‌ല തിരിച്ചുവിളിച്ചിരുന്നു. ഓട്ടോ പൈലറ്റ് സംവിധാനത്തിലെ തകരാറിനെ തുടർന്ന് ടെസ്‌ല കാറുകൾ അപകടത്തിൽ പെട്ടതിലും മുൻപ് അന്വേഷണം നടന്നിരുന്നു.