s
നവീകരണ പ്രവൃത്തി നടക്കുന്ന തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ

തിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ നവീകരണത്തിന് തൊണ്ടി മണൽ ഉപയോഗിച്ചെന്ന് ആക്ഷേപം. വിഷയത്തിൽ തിരൂരങ്ങാടി മണ്ഡലം യൂത്ത്ലീഗ് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കേരള പോലീസ് ഹൗസിംഗ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന നവീകരണത്തിനാണ് തൊണ്ടി മണൽ ഉപയോഗിച്ചതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. ജില്ലാ പൈതൃക മ്യൂസിമായ ഹജൂർ കച്ചേരി വളപ്പിൽ പൊലീസ് പിടിച്ചിട്ട ലോറിയിലെ മണലുകളാണ് നവീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയിലാണ് ഈ ലോറികൾ പിടികൂടിയത്. ലോറി നിറയെ മണലുണ്ടായിരുന്നു. ഒന്നര യൂണിറ്റോളം മണൽ നിറച്ച ലോറികളായിരുന്നു പിടികൂടിയിരുന്നത്. ഇപ്പോൾ ഒരു ലോറിയിൽ പേരിന് മാത്രമാണ് മണലുള്ളത്.
18 ലക്ഷം രൂപയുടെ നവീകരണമാണ് സ്റ്റേഷനിൽ നടക്കുന്നത്. നാല് പതിറ്റാണ്ട് കാലംമുമ്പ് നിർമ്മിച്ചതാണ് സ്റ്റേഷൻ കെട്ടിടം. അടർന്ന് വീണുകൊണ്ടിരുന്ന ടെറസ് പാളികൾ, ചോർച്ച, മറ്റു അസൗകര്യങ്ങളെല്ലാം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണം നടക്കുന്നത്. എന്നാൽ തൊണ്ടി വാഹനത്തിലെ മണൽ ഉപയോഗിക്കുന്ന ശ്രദ്ധയിൽപ്പെട്ടയുടനെ ജോലിക്കാരനോട് ചോദിച്ചെങ്കിലും ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. തിരൂരങ്ങാടി പൊലീസ് കള്ളക്കളിക്ക് കൂട്ടുനിൽക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.