
മലപ്പുറം: ക്രിസ്മസ്, പുതുവർഷ അവധിക്ക് നാട്ടിലെത്തുന്ന മലയാളികളെ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ കൊള്ളയടിക്കുന്നു. ബംഗളൂരു, ചെന്നൈ റൂട്ടുകളിലെ ടിക്കറ്റിന് 500 രൂപ വരെയാണ് അധികം ഈടാക്കുന്നത്. ഈ റൂട്ടുകളിൽ ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തീർന്നതും അവസരമാക്കി. പേരുകേട്ട കമ്പനികളാണ് നിരക്ക് വർദ്ധനയിൽ മുന്നിലുള്ളത്.
ചെന്നൈയിലെ ആർക്കോണം - കട്പാടി സെക്ഷന് കീഴിൽ റെയിൽവേ പാലത്തിന് അടിയന്തര അറ്റകുറ്റപ്പണി വന്നതോടെ ഇന്നലെ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. നൂറ് കണക്കിന് യാത്രക്കാർ പെരുവഴിയിലായതോടെ ചെന്നൈ - കൊച്ചി റൂട്ടിൽ 1,600 രൂപയ്ക്കുള്ളിൽ ലഭ്യമായിരുന്ന ബസ് ടിക്കറ്റ് പൊടുന്നനെ 2,300 വരെയായി. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം റൂട്ടിലെല്ലാം നിരക്കേറി. ബംഗളൂരു-കൊച്ചി റൂട്ടിൽ എ.സി സ്ലീപ്പർ 1,500 രൂപയ്ക്കുള്ളിലും സെമി സ്ലീപ്പർ 1,300 രൂപയ്ക്കും ടിക്കറ്റ് ലഭിക്കാറുണ്ട്. ഇത് ഇന്നലെ യഥാക്രമം 2,000, 1,800 ആയി വർദ്ധിപ്പിച്ചു. ക്രിസ്മസ് ദിനത്തിൽ തിരക്ക് കുറയുമെന്നതിനാൽ ടിക്കറ്റ് നിരക്കിൽ ഇന്ന് കുറവുണ്ട്. എ.സി സ്ലീപ്പറിൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് 1,500 രൂപ മുതൽ ടിക്കറ്റ് ലഭിക്കും.
 കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ സർവീസ്
ഈമാസം 19 മുതൽ മൈസൂർ, ബംഗളൂരൂ റൂട്ടിൽ 20 ട്രിപ്പുകൾ വരെ കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നുണ്ട്. നേരത്തെയുള്ള 15 ട്രിപ്പുകൾക്ക് പുറമെയാണിത്. 22 മുതൽ ചെന്നൈ- തൃശൂർ റൂട്ടിൽ സ്കാനിയ ബസ് സർവീസ് തുടങ്ങി. ചെന്നൈ മലയാളി അസോസിയേഷന്റെ ആവശ്യപ്രകാരമായിരുന്നു സർവീസ്. ഈ റൂട്ടിലെ ടിക്കറ്റെല്ലാം വിറ്റുതീർന്നു.
റൂട്ട്...................................................... ടിക്കറ്റ് നിരക്ക്................ കൊള്ള നിരക്ക്
 ചെന്നൈ - കൊച്ചി .................................1,600 .................................2,300
 ബംഗളൂരു - കൊച്ചി എ.സി സ്ലീപ്പർ ......1,500 .................................2,000
 സെമി സ്ലീപ്പർ............................................ 1,300.................................1,800
'ക്രിസ്മസ് അവധിക്ക് നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ പുതുവത്സരം വരെ ഇത് തുടരും".
- ജി.പി. പ്രദീപ് കുമാർ,
കെ.എസ്.ആർ.ടി.സി എക്സിക്യുട്ടീവ് ഡയറക്ടർ, ഓപ്പറേഷൻസ്