accident

കോയമ്പത്തൂർ: ഹെലികോപ്റ്റർ തകർന്നു വീണത് പ്രതികൂല കാലാവസ്ഥ കാരണം ഇറങ്ങാൻ കഴിയാതെ തിരിച്ചു പറക്കുന്നിതിനിടെ. ഇന്നലെ 12.20ന് കൂനൂരിൽ ജനവാസമേഖലയായ കട്ടേരി ഫാമിനടുത്താണ് കോപ്റ്റർ അപകടത്തിൽപ്പെട്ടത്.

പകൽ സമയത്തും കനത്ത കോടമഞ്ഞിറങ്ങുന്ന സ്ഥലം. ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ വളരെ മോശമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. അപകടമുണ്ടായ സമയത്തും കനത്ത മഞ്ഞുണ്ടായിരുന്നു.

സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ സ്ഥിരമായി പോകുന്ന റൂട്ട്. തമിഴ്നാട്ടിൽ നീലഗിരി ജില്ലയിലെ ഊട്ടിക്കടുത്തുള്ള ഹിൽസ്റ്റേഷൻ ആണ് കൂനൂർ. സമുദ്രനിരപ്പിൽ നിന്ന് 1,850 മീറ്റർ ഉയരത്തിലുള്ള പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത ഉയരം കൂടിയ മലനിരകളാണ്. കോയമ്പത്തൂർ സുലൂർ വ്യോമസേനാ താവളത്തിൽ നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്കുള്ള യാത്രയിലായിരുന്നു ബിപിൻ റാവത്തും സംഘവും.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോപ്റ്റർ ഇറക്കാനായില്ല. തുടർന്ന്, തിരിച്ചു പറക്കുന്നതിനിടെ മരത്തിൽ ഇടിച്ചായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വലിയ ശബ്ദത്തോടെ ഒരു തീഗോളം ഉയരുന്നതാണ് ആദ്യം കണ്ടത്. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഒരു മണിക്കൂറോളം കനത്ത തീനാളങ്ങൾ ഉയർന്നിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സുമെത്തിയാണ് തീ അണച്ചത്. 11 പേരെ ആദ്യം പുറത്തെടുത്തു. രണ്ടു പേരെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് ദൃക്‌സാക്ഷി രവി കേരള കൗമുദിയോട് പറഞ്ഞു.മോശം കാലാവസ്ഥയാണോ കോപ്റ്ററിന്റെ സാങ്കേതിക തകരാറാണോ അപകടത്തിനു കാരണമെന്ന് അന്വേഷണത്തിലേ വ്യക്തമാകൂ.