
പാലക്കാട്: താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റപ്പെട്ട ഡോ. ആർ. പ്രഭുദാസ്. തന്റെ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനാണെന്നും ഇതിനിടയിൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
 സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ തെളിവ് നൽകുമോ ?
അന്വേഷണം പ്രഖ്യാപിച്ചാൽ സ്വാഭാവികമായും തെളിവ് നൽകാൻ ബാദ്ധ്യസ്ഥനാണ്. പരാതി നൽകിയവരും എതിർപ്പ് പ്രകടിപ്പിച്ചവരും എല്ലാം രംഗത്ത് വരട്ടെ. അപ്പോൾ പറയാനുള്ളത് വ്യക്തമായി പറയും.
 മന്ത്രി കെ. രാധാകൃഷ്ണൻ എത്തിയപ്പോൾ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നോ?
മന്ത്രി കെ. രാധാകൃഷ്ണൻ അട്ടപ്പാടിയിൽ എത്തിയപ്പോൾ ആശുപത്രിയിലെ പോരായ്മകളും ഡോക്ടർമാരുടെ കുറവും മറ്റ് പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
 കൈക്കൂലി ആരോപണത്തിന് പിന്നിൽ?
കോട്ടത്തറ ആശുപത്രിക്കുള്ള ഫണ്ട് മുടങ്ങിയതിന്റെ കാരണം കൈക്കൂലി നൽകാത്തതാണ്. നോഡൽ ഓഫീസറായി ചുമതലയേറ്റെടുത്ത കാലം മുതൽ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുള്ള പ്രശ്നങ്ങൾ യാതൊരു മാറ്റവുമില്ലാതെ ഇപ്പോഴും തുടരുകയാണ്. അട്ടപ്പാടിയിലെ ജനങ്ങളെ സഹായിക്കാൻ കഴിയുന്നപോലെ പ്രവർത്തിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് നല്ല നിലയിൽ നേതൃത്വം നൽകാനാണ് ശ്രമിച്ചത്.
മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായാണു ഡോ. പ്രഭുദാസിന് സ്ഥലമാറ്റം. പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദുൽ റഹ്‌മാനാണ് കോട്ടത്തറ ആശുപത്രിയുടെ പുതിയ സൂപ്രണ്ട്.
 അട്ടപ്പാടിയിൽ ഡോക്ടറെ മാറ്റിയത് തെറ്റ്: ചെന്നിത്തല
ഏറെക്കാലം അട്ടപ്പാടിയിൽ ജോലി ചെയ്ത് ആദിവാസികൾക്ക് ഏറെ സ്വീകാര്യനായ ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റിയ നടപടി തെറ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെറ്റുകൾ ചൂണ്ടിക്കാട്ടിയ സ്വീകാര്യതയുള്ള ഡോക്ടറെ മാറ്റിയതിലൂടെ സർക്കാർ തെറ്റായ സന്ദേശമാണ് നൽകിയത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ രാഷ്ടീയ പകപോക്കലിന് വിധേയമാക്കി സ്ഥലം മാറ്റിയ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു