തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി കുത്തേറ്റ് മരിച്ചു. ചാത്തങ്കരി പുത്തൻ പറമ്പിൽ ബാലന്റെ മകൻ സന്ദീപ്കുമാറാണ് (33) കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി എട്ടരയോടെ ചാത്തങ്കരിയിലാണ് സംഭവം. ആർ.എസ്.എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. 11 കുത്തുകളാണ് ശരീരത്തിലുളളത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് സന്ദീപ് മരിച്ചു. മദ്യപിച്ചെത്തിയ പ്രതികൾ സിഗരറ്റ് വാങ്ങിയ കടക്കാരനുമായി വാക്കേറ്റമുണ്ടായിരുന്നു. ഈ സമയം അതുവഴി വന്ന സന്ദീപ് തർക്കം പറഞ്ഞു തീർക്കാൻ ശ്രമിച്ചു. തുടർന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ബൈക്കിൽ പിന്തുടർന്നെത്തിയ ആക്രമികൾ ബൈക്കിൽ നിന്ന് തള്ളിയിട്ട ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെരിങ്ങര പഞ്ചായത്ത് 13-ാം വാർഡ് മുൻ അംഗമാണ്. ഭാര്യ: സുനിത. രണ്ട് മക്കളുണ്ട്. ഇളയ കുട്ടിക്ക് നാലു മാസം മാത്രമാണ് പ്രായം.