തിരുവല്ല: കുടിവെള്ളം കിട്ടാതെ കുരുതികാമൻകാവ് കോളനിവാസികൾ. കവിയൂർ ഗ്രാമപഞ്ചായത്തിൽ 14-ാം വാർഡിലെ കോട്ടൂർ - കുരുതികാമൻകാവ് റവന്യൂ കോളനിയിലെ അമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. വല്ലപ്പോഴും വെള്ളം വന്നാലായി എന്ന സ്ഥിതിയാണ്. ഭൂരിപക്ഷം വീടുകളിലും കിണറുകളില്ല. പഞ്ചായത്തിലെ ജലനിധി പദ്ധതിയിലൂടെ ലഭിച്ച പൈപ്പ് കണക്ഷൻ ഉണ്ടെങ്കിലും മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് വെള്ളം കിട്ടുന്നത്. കൊവിഡ് വ്യാപനമുള്ളതിനാൽ സമീപ പ്രദേശങ്ങളിലെ കിണറുകളിൽ നിന്ന് ശുദ്ധജലം സംഭരിക്കാനും നാട്ടുകാർ ഭയക്കുന്നു. ഇതുകാരണം കോളനിവാസികൾ കടുത്ത ദുരിതത്തിലാണ്. കുടിവെള്ള സംഭരണിയിൽ നിന്ന് കൃത്യമായി വെള്ളം ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. കവിയൂർ പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിനായി ഇലവിനാൽ മലയിലെ കുടിവെള്ള സംഭരണി സ്ഥാപിച്ചിരിക്കുന്നത് കോളനിയുടെ സമീപത്താണ്. സംഭരണിയിൽ നിന്ന് പൈപ്പുകളും കോളനിയുടെ സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. എന്നാൽ നാട്ടുകാർക്ക് കുടിവെള്ള സംഭരണിയിൽ നിന്ന് വെള്ളം കിട്ടാത്തതും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ ടാങ്കർ ലോറിയിൽ ജലം എത്തിച്ചുനൽകണമെന്നും ജലനിധി പൈപ്പ് കണക്ഷനിലൂടെ തുടർച്ചയായി കുടിവെള്ളം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി.