റാന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെത്തോങ്കര എസ്..സി പടി ഭാഗത്തെ നിർമ്മാണം പുനരാരംഭിച്ചു.സംസ്ഥാന പാതയുടെ നിർമ്മാണം പലഭാഗത്തും ഏറെക്കുറെ അന്തിമ ഘട്ടത്തിലേക്ക് എത്തിയിരുന്നു.അപ്പോഴും ഇവിടെ ഒരു കിലോമീറ്റർ ദൂരം തകർന്നു കിടക്കുകയായിരുന്നു.വാഹനയാത്ര ദുഷ്‌കരമായിരുന്നു.
വശങ്ങൾ കെട്ടിയുയർത്തിയ ഭാഗം മണ്ണിട്ട് നിരപ്പാക്കി അവിടെ മെറ്റിലും സിമന്റും ചേർന്ന മിശ്രിതം ഇട്ടുറപ്പിക്കുന്ന ജോലികളാണ് ആരംഭിച്ചത്.എസ്.സി പടി മുതൽ ചെത്തോങ്കര വരെ റോഡിന്റെ ഒരു വശം തോടാണ്.ഇതിന്റെ പകുതി ഭാഗം ചേർത്ത് കെട്ടി ബലപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്.മഴ പെയ്തു തോട്ടിൽ വെള്ളം കയറിയതോടെ ഇവിടെ നിർമ്മാണം മുടങ്ങിയതായിരുന്നു.പിന്നീടു വെള്ളം കുറഞ്ഞിട്ടും റോഡു നിർമ്മാണം നിലച്ചിരിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ വശം കെട്ടി ബലപ്പെടുത്തിയ ഭാഗങ്ങളിൽ ടാർ ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഗാബിയോൺ വലയിൽ കല്ലടുക്കിയാണ് വശം കെട്ടി ബലപ്പെടുത്തിയത്. സ്ഥിരം വെള്ളം റോഡിൽ കയറുന്ന ഭാഗമായ ഇവിടെ റോഡു നിർമ്മിക്കുന്നത് വേണ്ടത്ര ഉയരമില്ലാതെയാണെന്ന പരാതി ഉയർന്നിരുന്നു.തുടർന്ന് കെ.എസ്.ടി.പി എൻിജിനീയർ സ്ഥലത്തെത്തി പരിശോധന നടത്തി റോഡുയർത്തി നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു