തിരുവല്ല: നഗരത്തിലെ ബൈപ്പാസിൽ തിരക്കേറിയതോടെ അപകടങ്ങൾ പെരുകുന്നു. ഇന്നലെ മാത്രം രണ്ട് അപകടങ്ങളുണ്ടായി. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബൈപ്പാസിലെ ബി- വൺ ജംഗ്ഷനിൽ ഇന്നലെ രാവിലെ എട്ടിനാണ് ആദ്യത്തെ അപകടം. ചെങ്ങന്നൂർ വെൺമണി പുത്തൻ വീട്ടിൽ മനീഷിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ടിയാഗോ കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിന്റെ ഇടതുവശത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രികന് നിസാര പരിക്കേറ്റു. കാറിന്റെ ഇടതുവശം പൂർണമായും തകർന്നു. മറ്റൊരു അപകടത്തിൽ സ്‌കൂട്ടർ യാത്രികനാണ് പരിക്കേറ്റത്. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപത്തെ ഫ്‌ളൈ ഓവറിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുതെറിച്ചാണ് അപകടം. ചിലങ്കയ്ക്ക് സമീപം മല്ലപ്പള്ളി റോഡിൽ കഴിഞ്ഞ ദിവസവും വാഹനങ്ങൾ കൂട്ടിയിടിച്ചു. കാലടി സ്വദേശി സഞ്ചരിച്ച ഇന്നോവ കാറും തിരുവല്ല സ്വദേശിയുടെ മാരുതി സ്വിഫ്റ്റ് കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈപ്പാസിലെ ചിലങ്ക ജംഗ്ഷന് സമീപമായിരുന്നു അപകടം. കാലടി സ്വദേശി സഞ്ചരിച്ചിരുന്ന കാർ, ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

ചിലങ്കതീയേറ്റർ ജംഗ്ഷനിൽ അപകടങ്ങൾ പതിവ്

ബൈപ്പാസിൽ ഏറ്റവും കൂടുതൽ അപകടം നടന്നിട്ടുള്ളത് മല്ലപ്പള്ളി റോഡിൽ ചിലങ്ക തീയേറ്ററിന് സമീപത്തെ ജംഗ്‌ഷനിലാണ്. നവംബർ 30നാണ് മന്ത്രി ജെ.ചിഞ്ചുറാണി സഞ്ചരിച്ച ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട് മതിലിലിടിച്ച് അപകടത്തിൽപ്പെട്ടത്. മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഗൺമാൻ ശർമ്മപ്രസാദ് ഉത്തമന് പരിക്കേറ്റിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളുണ്ടായി. ടി.കെ.റോഡുമായി ബന്ധിപ്പിക്കുന്ന ബി വൺ റോഡിന് സമീപവും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ വള്ളംകുളം സ്വദേശി പ്രദീപിന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ബൈപ്പാസിന്റെ ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകൾക്കകം വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റ സംഭവമുണ്ടായി. തിരുവല്ല-മല്ലപ്പള്ളി റോഡും ബൈപ്പാസും ചേരുന്ന ഭാഗത്ത് മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ പെരിങ്ങര സ്വദേശി എം.അഞ്ചുവിനാണ് പരിക്കേറ്റത്. ഇതുകൂടാതെ ഇന്നോവ കാർ ഇതേഭാഗത്ത് നിയന്ത്രണംവിട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് അപകടം ഉണ്ടായതും മൂന്നാഴ്ച മുമ്പാണ്.

സിഗ്നലിൽ രക്ഷനേടാൻ വാഹനങ്ങൾ പായുന്നു


എം.സി. റോഡ് മുതൽ ആറ് സിഗ്നലുകളാണ്‌ ബൈപ്പാസ് റോഡിലുള്ളത്. എളുപ്പവഴി പോകാനെത്തുന്നവർക്ക് സിഗ്നലുകളിൽ കാത്ത് കിടക്കേണ്ട സ്ഥിതിയുണ്ടാകുന്നു. സിഗ്നലിൽ പച്ചവെളിച്ചം കണ്ട് രണ്ടു കിലോമീറ്റർ സഞ്ചരിക്കാൻ വാഹനങ്ങൾ പായുകയാണ്. ബൈപ്പാസിലെ വളവിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങൾ മല്ലപ്പള്ളി റോഡിലൂടെ പോകുന്ന വാഹനങ്ങളിൽ തട്ടിയാണ് കൂടുതൽ അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. ഗതാഗതം നിയന്ത്രിക്കാൻ ഇവിടെ സിഗ്നൽ സംവിധാനം ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ വർദ്ധിക്കുകയാണ്.

ബൈപാസ് റോഡിൽ 6 സിഗ്നലുകൾ