explosive-anicad

മല്ലപ്പള്ളി: ആനിക്കാട് പിടന്നപ്ലാവിൽ ചായക്കടയിലുണ്ടായ സ്‌ഫോടനത്തിൽ ആറ്‌ പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റു. പുല്ലുപ്രം വേലൂർവീട്ടിൽ സണ്ണി (62), എലിമുള്ളിൽ ബേബിച്ചൻ (70) എന്നിവർക്കാണ് ഗുരുതരപരിക്ക്. സണ്ണിയുടെ കൈപ്പത്തിയാണ് അറ്റുപോയത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് പുളിച്ചുമാങ്കൽ ബഷീറിന്റെ ഒറ്റമുറിച്ചായക്കടയിൽ സ്ഫോടനം നടന്നത്.

കിണറുപണിക്കാരനായ സണ്ണിയുടെ കൈവശം ഉണ്ടായിരുന്ന സ്പോടകവസ്തു പൊട്ടിത്തെറിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. ആറുപേർ ചായക്കടയിലുണ്ടായിരുന്നു. കടയിലെ സാധനങ്ങളും അലമാരയും സ്ഫോടനത്തിൽ തകർന്നു. കടയുടമ പി.എം. ബഷീർ, ആനിക്കാട് സ്വദേശികളായ കുഞ്ഞ് ഇബ്രാഹിം, രാജശേഖരൻ, ജോൺജോസഫ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്.

പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദമായിരുന്നെന്നും കനത്ത പുകയിൽ ആദ്യം ഒന്നുംകാണാൻ സാധിച്ചില്ലെന്നും പ്രദേശവാസി പറഞ്ഞു. സണ്ണിയുടെ വീടിന് സമീപത്തെ ഷെഡ്ഡിൽ നിന്ന് വെടിമരുന്ന്, ഓറഞ്ച് ഫ്യൂസ്, സേഫ്റ്റിവയർ, ഗൺ പൗഡർ എന്നിവ പൊലീസ് കണ്ടെടുത്തു. വിരലടയാള വിദഗ്ദ്ധരും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.