ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി. ആറാട്ട് തിങ്കളാഴ്ച രാവിലെ 7.30 പമ്പാനദിയിലെ മിത്രപ്പുഴ കടവിൽ നടക്കും. മലയാളവർഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്താണിത്.ചടങ്ങുകൾക്ക് താഴ്മൺ തന്ത്രികൾ കണ്ഠരര് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡം അനുസരിച്ച് ആറാട്ട് കടവിലെയും, ആറാട്ടെഴുന്നള്ളിപ്പ് കടന്നു വരുന്ന വഴികളിലെയും കിഴക്കേ ആനക്കൊട്ടിലിലെയും നിറപറ, താലപ്പൊലി വഴിപാടുകൾ ഒഴിവാക്കിയിട്ടുണ്ട്. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർക്ക് മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്താം. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി ശ്രീകോവിലിലേക്ക് ആനയിക്കും.തുടർന്ന് ഇരുനടകളിലും കളഭാഭിഷേകവും വിശേഷാൽപൂജകളും നടക്കും. ആറാട്ടുദിവസം മുതൽ 12ദിവസത്തേക്ക് ക്ഷേത്രത്തിലെ വിശേഷാൽ വഴിപാടായ ഹരിദ്രപുഷ്പാഞ്ജലി നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.ജി.പ്രകാശ് അറിയിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് സുപ്രീം കോടതി ജഡ്ജി സി.ടി.രവികുമാറും കുടുംബവും ഇന്നലെ ദർശനം നടത്തി.അസി.കമ്മീഷണർ കെ.സൈനു രാജ് ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.ജി.പ്രകാശ്, ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.