കൊട്ടാരക്കര : ഗർഭിണിയായ യുവതിയെ പുതപ്പ് കച്ചവടത്തിനെത്തി പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാനക്കാരന് 13 വർഷം കഠിനതടവും 45000 രൂപ പിഴയും ശിക്ഷിച്ചു. ഉത്തർപ്രദേശ് താമ്പാൽ മോനിപൂർ സ്വദേശി നൂർമുഹമ്മദിനാണ് (28) കൊട്ടാരക്കര അസി.സെഷൻസ് ജഡ്ജ് വി സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്. 2019 ഏപ്രിൽ 13ന് രാവിലെ പത്തോടെ ആയിരുന്നു സംഭവം. ഉത്തരേന്ത്യക്കാരായ രണ്ടു പേരാണ് പുതപ്പു കച്ചവടത്തിനെത്തിയത്. ഗർഭിണിയായ യുവതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവിനെ ഫോണിൽ വിളിച്ച് ചോദിച്ച ശേഷം ഇവർ പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് പറഞ്ഞു. വാതിൽ ചാരി യുവതി അകത്തേക്കു പോകുന്നതിനിടെ വീട്ടിനുള്ളിലേക്കു കയറിയ നൂർ മുഹമ്മദ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും നൂർമുഹമ്മദ് കടന്നു കളഞ്ഞു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.