cashew

# സർക്കാർ ഇടപെടൽ ശക്തമാക്കണമെന്ന് തൊഴിലാളികൾ

കൊല്ലം: മൺമറഞ്ഞ പരമ്പരാഗത വ്യവസായങ്ങളുടെ പട്ടികയിലേക്ക് അതിവേഗം നടന്നടുക്കുന്ന കശുഅണ്ടി മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടലുകൾ അനിവാര്യം. രണ്ടര ലക്ഷത്തിലധികം തൊഴിലാളികൾ നേരിട്ടും പത്ത് ലക്ഷത്തിലധികം പേർ പരോക്ഷമായും പണിയെടുക്കുന്ന തൊഴിലിടമായിട്ടും സർക്കാർ ഇടപെടൽ ഉണ്ടാവുന്നില്ല. പരമ്പരാഗത വ്യവസായമെന്നതിലുപരി 95 ശതമാനത്തിലധികം തൊഴിലാളികൾ സ്ത്രീകളാണെന്നതും കശുഅണ്ടി മേഖലയുടെ പ്രത്യേകതയാണ്. സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിച്ച വ്യവസായം കൂടിയായിട്ടും നിസംഗമായ സമീപനമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

# പടലപ്പിണക്കങ്ങൾ

തൊഴിലാളി സ്നേഹവും പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ആവോളം പ്രസംഗിക്കുന്നവരോട് ചോദിക്കാൻ തൊഴിലാളികൾക്ക് പലതുമുണ്ട്. പ്രസംഗിക്കുന്നതിലും പറയുന്നതിലും ആത്മാർത്ഥതയുണ്ടെങ്കിൽ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിന്ന് കശുഅണ്ടി മേഖലയെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. പരമ്പരാഗത വ്യവസായമാണെന്ന് ഊറ്റം കൊള്ളുമ്പോൾ അവയുടെ സംരക്ഷണം ഉറപ്പുവരുത്താൻ ജനപ്രതിനിധികൾക്ക് ബാദ്ധ്യതയുണ്ടെന്നും തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടതെന്നും മുതിർന്ന ഒരു സ്ത്രീ തൊഴിലാളി 'കേരളകൗമുദി" യോട് പറഞ്ഞു.

# ഇതൊന്ന് ശ്രദ്ധിക്കണം

 എം.പിമാർ ഉൾപ്പെടുന്ന പ്രത്യേക പ്രതിനിധി സംഘം രൂപീകരിച്ച് കേന്ദ്രസർക്കാരുമായി ചർച്ചനടത്തണം

 സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമെന്നത് പരിഗണിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണം

 സർക്കാർ രൂപീകരിച്ച മൂന്നംഗ കമ്മിറ്റി അന്തിമ തീരുമാനത്തിലെത്താൻ വൈകരുത്

 കമ്മിറ്റിയുടെ അന്തിമ തീരുമാനം വരെ റിക്കവറി നടപടികൾ നിറുത്തിവയ്ക്കാൻ ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകണം

 കശുഅണ്ടി തൊഴിലാളികളുടെ വരുമാനം ഉറപ്പാക്കാൻ സർക്കാർ ഇൻകം ഗാരണ്ടി സ്‌കീം നടപ്പാക്കണം

 ഉടമകളുടെ ബാങ്ക് വായ്പകളിൻ മേൽ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിക്കണം

# വേണമൊരു കടിഞ്ഞാൺ

ഈടു നൽകിയ ഭൂമിയോ സ്ഥാപനമോ, വായ്പയുടെ 20 ശതമാനം വരെ കുറഞ്ഞ തുകയ്ക്ക് ഏറ്റെടുക്കാനാണ് 'അസറ്റ് റീ കൺസ്ട്രക്ഷൻ' കമ്പനികൾ (എ.ആർ.സി) എന്ന പേരിൽ കുത്തക കമ്പനികൾ രംഗത്തുള്ളത്. സാധാരണ ജപ്തി നടപടികൾക്ക് വിരുദ്ധമായി ബാങ്കുകൾ ഇ- ലേലത്തിലൂടെ എ.ആർ.സികൾക്ക് നേരിട്ട് വില്പന നടത്തുന്ന രീതിയാണിത്. ഫാക്ടറി ഉടമകൾ ഒറ്റത്തവണ തീർപ്പാക്കലിനായി മുന്നോട്ട് വന്നാലും ബാങ്കുകൾ കൈമലർത്തുകയും എ.ആർ.സി കമ്പനികളുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്യും. 30 മുതൽ 40 ശതമാനം വരെ കുറവ് ചെയ്താൽ ഒറ്റത്തവണ തീർപ്പാക്കലിന് തയ്യാറാണെന്ന് ചെറുകിട, ഇടത്തരം ഫാക്ടറി ഉടമകൾ അറിയിച്ചെങ്കിലും ബാങ്കുകൾ മുഖംതിരിച്ചു.

# കശുഅണ്ടി മേഖല

 ഫാക്ടറികൾ: 800ൽ അധികം

 തുറന്ന് പ്രവർത്തിക്കുന്നവ: 200ൽ താഴെ

 കശുഅണ്ടി വികസന കോർപ്പറേഷന് കീഴിലുള്ളവ: 30

 തൊഴിലാളികൾ: 2.5 ലക്ഷം

 പരോക്ഷമായി തൊഴിലെടുക്കുന്നവർ: 10 ലക്ഷത്തിന് മുകളിൽ