 
പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു
ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാത്തതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായി 35 നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതി കഴിഞ്ഞ ഭരണ സമിതിയുടെ അവസാന സമയത്ത് ഉദ്ഘാടനം ചെയ്തെങ്കിലും തുടർ നടപടികളുണ്ടായില്ല. മൈനാഗപ്പള്ളി ജംഗ്ഷൻ, കല്ലുകടവ്, വേങ്ങ ആറാട്ടുചിറ എന്നിവിടങ്ങളിൽ മാത്രമാണ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. മറ്റു കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കുന്നതിനായി തൂണുകൾ സ്ഥാപിച്ചിട്ട് വർഷങ്ങളായെങ്കിലും പിന്നീട് തുടർ നടപടികളൊന്നും കൈക്കൊണ്ടില്ല.
വകയിരുത്തിയത് 14 ലക്ഷം രൂപ
കാമറയുടെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയ്ക്കും ഇന്റർനെറ്റിനും ഉൾപ്പെടെ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി 14 ലക്ഷം രൂപ വകയിരുത്തി കാമറ സ്ഥാപിക്കുന്നതിനായി കെൽട്രോണിനെ ഏൽപ്പിച്ചിരുന്നു. ഇന്റർനെറ്റും വൈദ്യുതിയും ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് കാമറ സ്ഥാപിക്കുന്നതിലുള്ള തടസമെന്നാണ് അധികൃതർ പറയുന്നത്. താലൂക്കിലെ പല മേഖലകളിലും മോഷണം പെരുകുന്നതിന് പുറമേ ഇറച്ചി മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നതും പതിവാണെന്ന് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. കാമറകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമാണുയരുന്നത്.