തൃശൂർ: മതിയായ പക്വതയില്ലാതെ വിവാഹജീവിതം ആരംഭിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ സമൂഹത്തിൽ കൂടുന്നുവെന്ന് വനിതാ കമ്മിഷൻ. തൃശൂർ ടൗൺ ഹാളിൽ വനിതാ കമ്മിഷൻ സംഘടിപ്പിച്ച അദാലത്തിന്റെ സമാപനത്തിലാണ് കമ്മിഷൻ ചെയർപേഴ്‌സൺ പി. സതീദേവിയുടെ പ്രതികരണം. വിവാഹ രജിസ്‌ട്രേഷന് കൗൺസലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു.
തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പരാതികൾ കൈകാര്യം ചെയ്യാൻ രൂപം നൽകിയ ഇന്റേണൽ കംപ്ലയിന്റ് അതോറിറ്റി കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശിച്ചു. 97 കേസുകളാണ് കമ്മിഷൻ അദാലത്തിൽ പരിഗണിച്ചത്. അതിൽ 29 കേസുകൾ തീർപ്പാക്കി. 5 കേസുകളിൽ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരു കേസ് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. 62 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
വനിതാ കമ്മിഷൻ ചെയർപേഴ്‌സനൊപ്പം കമ്മിഷൻ അംഗം ഇ.എം. രാധ, സിറ്റിംഗ് അഡ്വക്കേറ്റുമാരായ രജിത പി.എസ്, സജിത അനിൽ, ബിന്ദു രഘുനാഥ്, കൗൺസിലർ മാല രമണൻ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.