vm-sudheeran

തിരുവനന്തപുരം: കേരളം രാഷ്ട്രീയ കുരുതിക്കളമാക്കിയത് ആഭ്യന്തര വകുപ്പിന്റെ തെറ്റായ നയസമീപനങ്ങളും പ്രവർത്തനരീതിയുമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ

ആരോപിച്ചു.

അക്രമ, കൊലപാതകക്കേസുകളിൽ യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം. കേരളത്തിൽ അരങ്ങേറുന്ന അപലപനീയവും ദുഃഖകരവുമായ രാഷ്ട്രീയ കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് തിരുവല്ല പെരിങ്ങര സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റേത്. ആർ.എസ്.എസുകാരാണ് ഇതിന്റെ പിന്നിലുള്ളതെന്ന് സി.പി.എം ആരോപിക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പാലക്കാട് എലപ്പുള്ളി സ്വദേശിയും ആർ.എസ്.എസ്. പ്രവർത്തകനുമായ സഞ്ജിത് കൊലചെയ്യപ്പെട്ടത്. എസ്.ഡി.പി.ഐക്കാരാണ് ഇതിനുത്തരവാദികളെന്ന് ബി.ജെ.പി ആരോപിക്കുന്നു.
പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എം.എൽ.എ കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവരാണ് സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുള്ളത്. സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്ത് സർക്കാർ സുപ്രീംകോടതിവരെ പോയതിന്റെ പൊരുൾ ഇതോടെ വ്യക്തമായിരിക്കുകയാണ്. കൊന്നവരേയും കൊല്ലിച്ചവരേയും നിയമത്തിന്റെ പിടിയിൽ പൂർണ്ണമായി കൊണ്ടുവരുന്നതിന് കഴിയാത്ത സാഹചര്യമാണുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും വ്യാപകമാകുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പൂർണ്ണമായും പരാജയപ്പെട്ടതായും സുധീരൻ പറഞ്ഞു.