തിരുവനന്തപുരം: ജനവിരുദ്ധതയുടെ കാര്യത്തിൽ പിണറായി സർക്കാർ മോദി സർക്കാരിന് പഠിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ കോൺഗ്രസ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗ്രത കാമ്പെയ്‌നിന്റെ രണ്ടാം ദിവസം നടന്ന ആദിവാസി ദളിത് സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

20,000 ആദിവാസികൾക്ക് വീടുവച്ച് നൽകാൻ കഴിയാത്ത സർക്കാരാണ് 63,000 കോടിയുടെ സിൽവർ ലൈനുമായി ഇറങ്ങിയിരിക്കുന്നത്. ആദിവാസികളില്ലാത്ത ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഉണ്ടാകില്ല. പാർട്ടിയുടെ എല്ലാ കമ്മിറ്റികളിലും ഇത് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാങ്ങോട് ഗ്രാമപഞ്ചായത്തിലെ അംബേദ്‌കർ കോളനിയിലെ വീടുകൾ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലെ സംഘം സന്ദർശിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി ട്രഷറർ പ്രതാപചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജി.എസ്. ബാബു, ജി. സുബോധൻ, ദീപ്‌തി മേരി വർഗീസ്, നേതാക്കളായ വി.എസ്. ശിവകുമാർ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, കെ.എസ്. ശബരീനാഥൻ, വിതുര ശശി, രമണി പി. നായർ, ജി.വി. ഹരി, ഇ. ഷംസുദ്ദീൻ, ലക്ഷ്‌മി. ആർ, സുധീഷ് ഷാ, സെയ്‌തലി കായ്‌പാടി, ബാജിലാൽ, സതി തിലകൻ തുടങ്ങിയവർ പങ്കെടുത്തു.