ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിൽ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന കൈത്തറി സഹകരണ സംഘങ്ങളിൽ ഭൂരിഭാഗവും ഇന്ന് ഊടും പാവും നെയ്യാനാവാതെ വീർപ്പുമുട്ടുകയാണ്. പ്രവർത്തന മൂലധനത്തിന്റെ അഭാവവും കടവുമാണ് സംഘങ്ങൾ പൂട്ടാൻ കാരണം. സംഘങ്ങളുടെ കടബാദ്ധ്യത എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ ചില പാക്കേജുകൾ കൊണ്ടുവന്നെങ്കിലും അവയൊന്നും നടപ്പായില്ല.

കുറഞ്ഞ കൂലിനിരക്ക് കാരണം പുതുതായി തൊഴിലാളികൾ ഈ മേഖലയിലേക്ക് എത്താതായതും പ്രതിസന്ധിക്ക് കാരണമായി. പ്രതിദിനം 150 രൂപ പോലും ലഭിക്കാത്ത തൊഴിലാളികളായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇപ്പോൾ പ്രവർത്തിക്കുന്ന സംഘങ്ങളിലെ തൊഴിലാളികളെങ്കിലും നിലനിൽക്കണമെങ്കിൽ മിനിമം കൂലിനിരക്ക് പുതുക്കി നിശ്ചയിച്ച് നൽകണം.

കൈത്തറിമേഖലയുടെ സംരക്ഷണത്തിന് കൈത്തറി വസ്ത്ര പ്രചാരണം, സ്കൂൾ യൂണിഫോം പദ്ധതി എന്നിവ ഇപ്പോഴത്തെ സർക്കാർ സംഘങ്ങളിലൂടെ നടപ്പാക്കിയതാണ് ആകെയുള്ള ആശ്വാസം. അതുപോലെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റിബേറ്റ് കുടിശികയില്ലാതെ നൽകിയത് സഹകരണസംഘങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. യു.ഡി.എഫ് സർക്കാർ വന്നശേഷം കൈത്തറി ഉത്പാദനം കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള മിൽത്തുണികൾ കൈത്തറി മുദ്രവച്ച് വില്പന നടത്തുന്നത് വ്യാപിച്ചു. ഇതിന് കൈത്തറി ഉത്പന്നങ്ങളെക്കാൾ വിലക്കുറവായതിനാൽ കൈത്തൊഴിൽ സംരംഭമായിരുന്ന കൈത്തറി തുണിത്തരങ്ങളുടെ വില്പന കുറഞ്ഞു. ഇത് സംഘങ്ങളെ നഷ്ടത്തിലെത്തിച്ചു.

* ചിറയിൻകീഴ് താലൂക്കിൽ പ്രവർത്തിച്ചിരുന്ന സംഘങ്ങൾ

നഗരൂർ, ഒറ്റൂർ, കീഴാറ്റിങ്ങൽ, ചിറയിൻകീഴ്, കിഴുവിലം, കൈലാത്തുകോണം, വേങ്ങോട്, ആറ്റിങ്ങൽ, അവനവഞ്ചേരി

* ഇപ്പോൾ ഭാഗികമായി പ്രവർത്തിക്കുന്നത്

അവനവഞ്ചേരി, കൈലാത്തുകോണം, കിഴുവിലം

**തൊഴിലാളികൾ

4800 ലധികം തൊഴിലാളികളുണ്ടായിരുന്ന താലൂക്കിൽ ഇന്ന് 150ൽ താഴെമാത്രം

** ചിതലരിക്കുന്ന സ്വപ്നങ്ങൾ

സ്കൂൾ യൂണിഫോം നിർമ്മാണം കൈത്തറി സംഘങ്ങളെ ഏൽപ്പിച്ചതുകൊണ്ടുമാത്രമാണ് ഈ മൂന്നു സംഘങ്ങളും നിലനിന്നുവന്നത്. എന്നാൽ കൊവിഡ് വന്നത് ഇതിനും തിരിച്ചടിയായി. പൂട്ടിക്കിടക്കുന്ന കൈത്തറി സംഘങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ ചിതലരിക്കുകയാണ്. 21 ഇനം ഉത്പന്നങ്ങൾ കൈത്തറി മാത്രമേ നിർമ്മിക്കാവൂ എന്ന റിസർവേഷനും എടുത്തുകളഞ്ഞത് സംഘങ്ങളെ തളർത്തി. പവർലൂം വഴി കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വന്നതോടെ ഗുണമേന്മ നോക്കാതെ ഉപഭോക്താക്കൾ അവ വാങ്ങാൻ തുടങ്ങി.