bribe

തിരുവനന്തപുരം: സന്നദ്ധസംഘടനകളുടെ പഠനങ്ങളിൽ രാജ്യത്ത് അഴിമതിയും കൈക്കൂലിയും കുറവുള്ള സംസ്ഥാനമാണെങ്കിലും, എന്തിനും ഏതിനും കൈക്കൂലി നൽകേണ്ട നാടായി മാറുകയാണ് കേരളം. ഇൻഷ്വറൻസ് തുകകിട്ടേണ്ട പശുവിന്റെ പോസ്റ്റുമോർട്ടത്തിനു മുതൽ വധശ്രമക്കേസ് ഒതുക്കിതീർക്കാൻ വരെ കോഴവാങ്ങുന്നതായി ആയിരക്കണക്കിന് പരാതികൾ. വിജിലൻപിടിയിൽ കുടുങ്ങുന്നത് നാമമാത്രം.

റവന്യൂ, പൊലീസ്, തദ്ദേശം, വനം, ഭക്ഷ്യസുരക്ഷ വകുപ്പുകളിലാണ് അഴിമതിയേറെയും. ഇടയ്ക്കിടെ അഴിമതിക്കാരെ വിജിലൻസ് പിടികൂടുന്നുണ്ടെങ്കിലും അഴിമതി കുറയ്ക്കാനാവുന്നില്ല. അഴിമതികാട്ടിയവർക്ക് നല്ലനടപ്പും സസ്പെൻഷനുമല്ലാതെ മറ്റൊന്നും സംഭവിക്കാത്തതാണ് കാരണം. മ​റ്റു കു​റ്റ കൃത്യങ്ങളെക്കാൾ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുന്ന ക്രിമിനൽ കു​റ്റമാണ് അഴിമതി എന്ന തിരിച്ചറിവോടെ വിജിലൻസ് പ്രവർത്തിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. രാഷ്ട്രീയ-സാമൂഹിക-ഭരണതലങ്ങളെ അഴിമതി എങ്ങനെ ബാധിച്ചിരിക്കുന്നെന്ന് ജനങ്ങൾക്ക് തിരിച്ചറിവുണ്ടാക്കണമെന്നും അർഹമായ ആനുകൂല്യം സമയത്ത് നൽകാത്തതുപോലും അഴിമതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. പക്ഷേ, രാഷ്ട്രീയ പിൻബലം കിട്ടുന്നതാണ് അഴിമതിക്കാർക്ക് പലപ്പോഴും തുണയാവുന്നത്.

നിയമന അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ലെന്നാണ് ഇപ്പോൾ ചട്ടം. കൊടും അഴിമതിയുടെ വിവരം കിട്ടിയാലും കേസെടുക്കാനാവില്ല വിജിലൻസിന്. പാർലമെന്റ് പാസാക്കിയ ഭേദഗതിയനുസരിച്ച് ഭരണാധികാരികൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. മുഖ്യമന്ത്രിയുടെയോ ഗവർണറുടെയോ അനുമതിയില്ലാതെ വിജിലൻസിന് അനങ്ങാനാവില്ല. സർക്കാർ ഓഫീസുകളിലെ കൈക്കൂലി ചാടിവീണ് പിടികൂടാമെന്നല്ലാതെ കാര്യമായ മറ്റു പണിയൊന്നും ഇപ്പോൾ വിജിലൻസിനില്ല. പരാതികൾ സർക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റ്ഓഫീസായി വിജിലൻസ് ആസ്ഥാനം മാറി. ഈ പരാതികളെല്ലാം സെക്രട്ടേറിയറ്റിലെ ചവറ്റുകൂനയിലൂടെ തീ തിന്നും.

"അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. അഴിമതി ചെറുതോ വലുതോയെന്ന് കണക്കാക്കാതെ കുറ്റക്കാരെ പിടിക്കണം. 'അഴിമതി മുക്ത മതനിരപേക്ഷ കേരളം' സൃഷ്ടിക്കുകയാണ് നയം"

-പിണറായി വിജയൻ

മുഖ്യമന്ത്രി

അഴിമതി മേലോട്ട് കേസുകൾ താഴോട്ട്

വിജിലൻ കേസുകൾ

2013-151

2014-142

2015-297

2016-338

2017-151

2018-91

2019-76

2020-82

62%

വിജിലൻസ് കേസുകളിലെ ശിക്ഷാനിരക്ക്

764

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥർ

കൈക്കൂലി

7

വർഷംവരെ തടവു കിട്ടാവുന്ന കുറ്റം

അഴിമതിയിൽ മുന്നിൽ

10 വകുപ്പ്

1.തദ്ദേശസ്വയംഭരണം

2.റവന്യൂ

3.പൊതുമരാമത്ത്

4.ആരോഗ്യം

5.ഗതാഗതം

6.പൊതുവിദ്യാഭ്യാസം

7.പൊലീസ്

8.ജലവിഭവം

9.ഭക്ഷ്യം, സിവിൽസപ്ലൈസ്

10.എക്സൈസ്

(വിജിലൻസ് 2017മാർച്ചിൽ പ്രസിദ്ധീകരിച്ച ആന്റി കറപ്ഷൻ ഇൻഡക്സിൽ നിന്ന്)