gr-anil

തിരുവനന്തപുരം: ലൈസൻസ് താത്കാലികമായി റദ്ദുചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. താത്കാലികമായി ലൈസൻസ് റദ്ദു ചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയലുകളിൽ തീർപ്പു കൽപ്പിക്കുന്നതിന് കളക്ടറേറ്റിൽ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷൻകടകളുടെ ലൈസൻസ് റദ്ദ് ചെയ്ത മേഖലകളിൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് അദാലത്തുകൾ സംഘിപ്പിക്കുന്നത്. ഉടമസ്ഥാവകാശികൾ ഇല്ലാത്ത കടകൾക്ക് ഉടമസ്ഥരെ കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിഗണിച്ച 50 അപേക്ഷകളിൽ 10ൽ അനന്തരാവകാശികൾക്ക് റേഷൻകട തുടർന്ന് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകി. 17 കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദു ചെയ്യുന്നതിന് തീരുമാനമെടുത്തു. ഈ സ്ഥലങ്ങളിൽ ലൈസൻസികളെ കണ്ടെത്തുന്നതിന് വിജ്ഞാപനം നടത്തും.
ഒരു അപേക്ഷ വകുപ്പ് ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷം നടപടി സ്വീകരിക്കുന്നതിനായി മാറ്റി. മതിയായ രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്ന 22 അപേക്ഷകർക്ക് കൂടുതൽ സമയം അനുവദിച്ചു.
സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, കൊല്ലം സൗത്ത് സോൺ ഡെപ്യൂട്ടി റേഷനിംഗ് കൺട്രോളർ ആർ. അനിൽ രാജ്, ജില്ലാ സപ്ലൈ ഓഫീസർ എം.എസ്. ബീന തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.