cc

നെയ്യാറ്റിൻകര: വികാസ് ഭവനിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് സർവ്വീസ് നടത്തിയ ബോണ്ട് ബസിലെ അവശനായ യാത്രക്കാരന് ബസ് ജീവനക്കാർ തുണയായി. തമ്പാനൂരിന് സമീപത്ത് വച്ചാണ് ബസിലെ സ്ഥിരം യാത്രക്കാരനും പബ്ലിക് ഓഫീസിലെ ജീവനക്കാരനുമായ അലക്സിന് ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടത്. ബസിൽ ആശുപത്രിയിൽ എത്തിക്കാൻ സമയമെടുക്കുമെന്ന് മനസ്സിലാക്കിയ ഡ്രൈവർ അനുഷ് രാജ് ബസ് ഒതുക്കി നിറുത്തി. സമീപത്തുണ്ടായിരുന്ന കാറിൽ ഉടമയുടെ സമ്മതപ്രകാരം കണ്ടക്ടർ വി. രതീഷ് അലക്സിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡ്രൈവർ ബസ് ഓടിച്ച് ഡിപ്പോയിലേക്ക് തിരിച്ചു. എല്ലാ സീറ്റും നിറഞ്ഞ ബോണ്ട് ബസായതിനാൽ കണ്ടക്ടറില്ലാത്തത് സർവ്വീസിന് തടസമായില്ല. അലക്സിനെ പ്രാഥമിക ചികിത്സ നൽകി വാർഡിൽ പ്രവേശിപ്പിച്ച ശേഷം അലക്സിന്റെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നിർണ്ണായക ഘട്ടത്തിൽ സമയോചിത ഇടപെടൽ നടത്തി യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ഡ്രൈവർ അനുഷ് രാജിനെയും കണ്ടക്ടർ വി. രതീഷിനെയും ചീഫ് ട്രാഫിക് മാനേജർ സാം ജേക്കബ്ബ് ലോപ്പസ്, എ.ടി.ഒ.മുഹമ്മദ് ബഷീർ, ബോണ്ട് കോ-ഓർഡിനേറ്റർ എസ്.സുശീലൻ, ജനറൽ സി.ഐ.സതീഷ് കുമാർ എന്നിവർ അഭിനന്ദിച്ചു.