
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയത് എന്ന പ്രൗഢിയുമായി തിരുവനന്തപുരത്തെ ലുലു മാൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ലുലു മാളിലെ സെൻട്രൽ ഹാളിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടനം. ലുലുഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫ് അലി സ്വാഗതം പറയും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, യു.എ.ഇയിലെ വിദേശവ്യാപാര വകുപ്പ് മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയോദി, ഡോ. ശശി തരൂർ എം.പി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൽ റഹ്മാൻ അൽബാന, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രിമാർ, രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
പൊതുജനങ്ങൾക്ക് നാളെ മുതലാണ് പ്രവേശനം. രാവിലെ ഒമ്പത് മുതൽ മാളിന്റെ പ്രവർത്തനം ആരംഭിക്കും. വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റും കുട്ടികൾക്കായി ഗെയിംസ്, 12 സിനിമാ തിയേറ്ററുകൾ എന്നിവയും വിനോദസൗകര്യങ്ങളും 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ്കോർട്ട് സൗകര്യങ്ങളും മാളിന്റെ പ്രത്യേകതയാണ്.
നിർമ്മാണച്ചെലവ്- 2,000 കോടി
വിസ്തീർണം- 20 ലക്ഷം ചതുരശ്ര അടി
ലോകോത്തര ബ്രാൻഡുകൾ - 200