
കിളിമാനൂർ: വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശത്തുപോയ ആൾ അറസ്റ്റിലായി. പഴയകുന്നുമ്മേൽ വില്ലേജിൽ കുന്നുമ്മൽ സാഫല്യം വീട്ടിൽ വാടകയ്ക്ക്ക് താമസിക്കുന്ന കണ്ണയംകോട് തോട്ടത്തിൽ വീട്ടിൽ രാജേഷാണ് (47) കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. 2006ൽ ഇയാൾ വ്യാജരേഖകൾ നിർമ്മിച്ച് ആൾമാറാട്ടം നടത്തി പാസ്‌പോർട്ട് കരസ്ഥമാക്കി വിദേശത്ത് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2019ൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും നൽകിയിരുന്നു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് അധികൃതർ തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം റൂറൽ എസ്.പി പി.കെ. മധുവിന്റെ നിർദേശത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.