
തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് അയോഗ്യത കല്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിമാർക്കുള്ള സമഗ്ര ഓൺലൈൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നു മാസത്തെ മൂന്നു യോഗങ്ങളിൽ
തുടർച്ചയായി പങ്കെടുക്കാത്ത അംഗത്തിന്റെ സ്ഥാനം സ്വമേധയാ നഷ്ടമാവും. ഇക്കാര്യം അംഗത്തെ അറിയിക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടത്. പരാതിയുണ്ടെങ്കിൽ അംഗത്തിന് ബന്ധപ്പെട്ട ഭരണസമിതിക്ക് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകാം. അല്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ രേഖകൾ സഹിതം ഹർജി ഫയൽ ചെയ്യാം.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക കുറ്റമറ്റതാക്കി സൂക്ഷിക്കൽ, പഞ്ചായത്ത് സമിതി, സ്റ്റാൻഡിംഗ് കമ്മിറ്റി യോഗങ്ങൾ, ഗ്രാമസഭാ യോഗങ്ങൾ സംബന്ധിച്ച രേഖകൾ വീഴ്ച കൂടാതെ കൈകാര്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ സെക്രട്ടറിമാർ സൂക്ഷ്മത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ ക്രോഡീകരിച്ച ഇലക്‌ഷൻ ഗൈഡ് കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങൾക്കായി ഇവയുടെ മൊബൈൽ ആപ്പുകൾ തയ്യാറാക്കുന്നുണ്ട്.