
തിരുവനന്തപുരം: തോന്നുംപടി നിത്യാേപയോഗസാധനങ്ങളുടെ വില കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ഇന്നു മുതൽ സിവിൽ സപ്ളൈസിന്റെയും ലീഗൽ മെട്രോളജിയുടെയും സംഘങ്ങൾ ഇറങ്ങും. അതേസമയം, പുതിയ സംവിധാനമായ തക്കാളി വണ്ടിയിൽ കൃഷി വകുപ്പിന്റെ പച്ചക്കറി വില്പനയും തുടങ്ങി. ഇതിൽ തക്കാളിക്ക് കിലോയ്ക്ക് 50 രൂപയാണ്.
മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ വാങ്ങുന്ന വിലയും ചില്ലറ വ്യാപാരികൾക്ക് വില്ക്കുന്ന വിലയും തമ്മിൽ വലിയ അന്തരം കണ്ടെത്തിയാൽ നടപടി സ്വീകരിക്കും.പൂഴ്ത്തിവച്ച് വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയാൻകൂടിയാണ് പരിശോധന. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാനായി കൂടുതൽ അരി എത്തിക്കുകയും ചെയ്യും. അയൽ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ മറവിൽ ഇടനിലക്കാർ വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന 13ലെ കേരളകൗമുദി വാർത്തയെ തുടർന്നാണ് സർക്കാർ നടപടി. മന്ത്രി ജി. ആർ. അനിലിന്റെ നിർദ്ദേശ പ്രകാരമാണ് സ്‌ക്വാഡുകളെ നിയോഗിച്ചത്.
ഓരോ ജില്ലയിലും രണ്ടു രണ്ടു തക്കാളി വണ്ടികൾ ചുറ്റി സഞ്ചരിക്കും. ഉദ്ഘാടനം ഇന്നലെ കൃഷി മന്ത്രി പി.പ്രസാദ് നിർവഹിച്ചു.വേണ്ടിവന്നാൽ കൂടുതൽ വാഹനങ്ങൾ സജ്ജമാക്കും. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങിയ പച്ചക്കറികളുടെ ഹോട്ടി കോർപ്പ് വഴിയുള്ള വില്പന തുടരും.
വിലക്കയറ്റം ഉണ്ടാകുമ്പോൾ ഉടനടി ഇടപെടാൻ കൃഷി സെക്രട്ടറി ചെയർമാനായും കൃഷി ഡയറക്ടർ കൺവീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കരുതൽ ധനം അനുവദിക്കുന്നതും പരിഗണനയിലാണ്. പച്ചക്കറി സംഭരിക്കാൻ കൃഷി ഡയറക്ടറുടെ നേതൃത്വത്തിൽ സ്ഥിരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .
ആശ്വാസമായി തക്കാളി വണ്ടി
l ഒരു കിലോ തക്കാളിക്ക് 50 രൂപയാണ് തക്കാളി വണ്ടിയിലെ വില.
l വിപണി വില നൂറിലേറെയാണ്.
l രാവിലെ 7.30 മുതൽ രാത്രി 7.30 വരെ തക്കാളി വണ്ടി ചുറ്റിസഞ്ചരിക്കും.
l ഹോർട്ടികോർപ്പ് കൂടുതൽ ഔട്ട്ലെറ്റുകളും സഞ്ചരിക്കുന്ന വിൽപ്പനശാലകളും ആരംഭിക്കും.
l ഈ മാസം 22 മുതൽ ജനുവരി ഒന്നുവരെ ക്രിസ്മസ് -പുതുവത്സര ചന്തകൾ
അരി മൊത്തവില
ഇനം ------- നവം. 20----------- നവം. 30------ഡിസം.10 ------- ഡിസം.16
മട്ട ------------ 36----------- ------ 38 --------------- 40 ------------------- 46
വടി അരി
(മട്ട നീളം കൂടിയത്) --------38-----------------40 ---------------44-----------------------48
`ഞാനും കൃഷിയിലേക്ക്'
ശാശ്വത പരിഹാരമായി, കൃഷി പ്രോത്സാഹിപ്പിക്കാൻ
'ഞാനും കൃഷിയിലേക്ക് ' എന്ന പ്രചാരണം ജനുവരി ഒന്നിന് ആരംഭിക്കും. പച്ചക്കറി വിത്തുകളും തൈകളും സൗജന്യമായി നൽകും. ഓരോ വാർഡിലും പത്തുപേർ അടങ്ങിയ സംഘങ്ങൾ രൂപീകരിക്കും.കൃഷിക്കായി പതിനായിരം ഏക്കർ പുതുതായി കണ്ടെത്തിയിട്ടുണ്ട്.
40 ടൺ പച്ചക്കറി പ്രതിദിനം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സംഭരിച്ച് ഹോർട്ടികോർപ്പിന്റെ ചില്ലറ വിൽപന ശാലകളിലൂടെ വിൽപന നടത്തുന്നുണ്ട്. 170 ടൺ പച്ചക്കറി പ്രാദേശികമായി വി. എഫ്. പി. സി. കെ വഴി സംഭരിച്ച് വിൽക്കുന്നുണ്ട്.
-പി.പ്രസാദ്
കൃഷി മന്ത്രി .
''കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ അനുവദിക്കില്ല. സപ്ലൈകോയുടെ ഓൺലൈൻ വില്പനയും ഹോം ഡെലിവറിയും വ്യാപകമാക്കും''
- ജി.ആർ.അനിൽ,
ഭക്ഷ്യമന്ത്രി