police

തിരുവനന്തപുരം: സംഘടിത കു​റ്റകൃത്യങ്ങൾ തടയാൻ ജില്ലാ തലത്തിൽ പതിമ്മൂന്നംഗ സ്ക്വാഡുകൾക്ക് രൂപം നൽകി ‌ഡി.ജി.പി അനിൽകാന്ത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് സബ്ഇൻസ്‌പെക്ടർമാരും പത്ത് പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പാണ് രൂപീകരിക്കുന്നത്. കു​റ്റാന്വേഷണമേഖലയിലും കു​റ്റകൃത്യങ്ങൾ സംബന്ധിച്ച വിവരശേഖരണത്തിലും അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരായിരിക്കും സംഘത്തിലുണ്ടാവുക.

ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്റണത്തിലുള്ള സ്ക്വാഡ്, ഗുണ്ടകളേയും സാമൂഹ്യവിരുദ്ധരേയും മയക്കുമരുന്ന്, സ്വർണം, ഹവാല കടത്തുകാരെയും കണ്ടെത്തും. ക്രിമിനലുകളുടെ വരുമാനസ്രോതസ്, സമ്പത്ത് എന്നിവയും അന്വേഷിക്കും. സാമൂഹ്യമാധ്യമങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്ത് സംഘടിത കു​റ്റകൃത്യങ്ങളും അവയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തും.

ജില്ലാ പൊലീസ് മേധാവിമാർ ആഴ്ചയിലൊരിക്കലും റേഞ്ച് ഡി.ഐ.ജിമാർ രണ്ടാഴ്ചയിലൊരിക്കലും സ്ക്വാഡിന്റെ പ്രവർത്തനം വിലയിരുത്തും. എല്ലാ പൊലീസ് സ്​റ്റേഷനുകളിലും ആന്റി ഓർഗനൈസ്ഡ് ക്രൈം സെല്ലുകളുണ്ടാക്കും. ഒരു എസ്.ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഇതിലുണ്ടാവും. ജില്ലാതല ആക്ഷൻ ഗ്രൂപ്പിന്റെ ചുമതലകളാവും ഇവർക്കും.