
വിഴിഞ്ഞം: ജയിൽ മോചിതനായ ശേഷം സുഹൃത്തായ സഹതടവുകാരന്റെ വീട്ടിൽ നിന്ന് പണവും വാഹനവും കവർന്ന പ്രതി അറസ്റ്റിൽ. കള്ളിക്കാട് സ്വദേശി യൂസഫിനെയാണ് (47) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. അബ്കാരി കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന അടിമലത്തുറ സ്വദേശിയുടെ വീട്ടിൽ നിന്നാണ് ഇയാൾ 50000 രൂപ, ബൈക്ക്, മൊബൈൽ ഫോൺ, പാസ്പോർട്ട് എന്നിവ കവർന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ബാറിൽ നടന്ന അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് യൂസഫ് ജയിലിലായത്. ഇവിടെ വച്ചാണ് ഇയാൾ അടിമലത്തുറ സ്വദേശിയെ പരിചയപ്പെടുന്നത്. ഇയാളിൽ നിന്ന് യൂസഫ് വീട്ടിലെ കാര്യങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവുമെല്ലാം തന്ത്രത്തിൽ ചോദിച്ച് മനസിലാക്കി. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സഹതടവുകാരന്റെ അടിമലത്തുറയിലെ വീട്ടിലെത്തി വീട്ടുകാരുമായി പരിചയം സ്ഥാപിച്ചു. സുഹൃത്തിന് ജാമ്യം ലഭിക്കാൻ പണവും രേഖകളും വേണമെന്നും സൂക്ഷിച്ച സ്ഥലം പറഞ്ഞുതന്നിട്ടുണ്ടെന്നും വീട്ടുകാരെ വിശ്വസിപ്പിച്ച് ശേഷം പണവും രേഖകളും ബൈക്കും കൈക്കലാക്കി സ്ഥലംവിടുകയായിരുന്നു. കഴിഞ്ഞ ദിവസം ജാമ്യംകിട്ടി സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാളെക്കൊണ്ടുതന്നെ യൂസഫിനെ തന്ത്രപൂർവം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.