
വെഞ്ഞാറമൂട്: അഭിനവും ജ്യോതിയും ആശുപത്രിയിൽ നിന്നെത്തുമ്പോൾ അവർക്ക് തണലായി ഇനി അമ്മയും ചേച്ചിയുമില്ല. മക്കൾക്ക് വിഷംനൽകിയ ശേഷം വിഷംകഴിച്ച് മരിച്ച പുല്ലമ്പാറ കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ ശ്രീജയുടെയും കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ മരിച്ച ജ്യോതികയുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കണ്ണീരടക്കിയാണ് ഭർത്താവ് ബിജുവും ബന്ധുക്കളും അന്ത്യാഞ്ജലി നേർന്നത്.
പൂനെയിലായിരുന്ന ബിജു സ്ഥലത്തെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചത്. ശ്രീജയെയും മകൾ ജ്യോതികയെയും അടുത്തടുത്തായി ദഹിപ്പിച്ചു. ബുധനാഴ്‌ച വൈകിട്ടോടെയാണ് മൂന്ന് കുട്ടികൾക്ക് ജ്യൂസിലും ബിരിയാണിയിലും വിഷം ചേർത്ത് നൽകിയശേഷം ശ്രീജ ആത്മഹത്യ ചെയ്തത്. യു.കെ.ജി വിദ്യാർത്ഥിയായ ജ്യോതിയും മൂന്നുവയസുകാരൻ അഭിനവും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്.