
തിരുവനന്തപുരം: കൊവിഡും പ്രളയക്കെടുതികളും തകർത്ത ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയുണർത്തി കോവളം ബീച്ച് ഉണർന്നു. വിദേശ ടൂറിസ്റ്റുകൾ എത്തുന്നതിന് തടസമായി കൊവിഡ് തുടരുമ്പോഴും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വർദ്ധിച്ചതോടെയാണ് കോവളം വീണ്ടും സജീവമായത്. കഴിഞ്ഞമാസം അവസാനം മുതലാണ് കർണാടക, മഹാരാഷ്ട്ര, ആന്ധ്ര, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് തുടങ്ങിയത്. മണ്ഡലകാലം ആരംഭിച്ചതോടെ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന ശബരിമല തീർത്ഥാടകരിൽ ചിലരും ബീച്ചിലെത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ടൂറിസം മേഖലയെ സജീവമാക്കാനുള്ള പദ്ധതികൾ സർക്കാർ തലത്തിൽ പുരോഗമിക്കവേ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് കോവളം ബീച്ചിലെ പ്രധാന പ്രതിസന്ധി. കടലാക്രമണത്തിലും കനത്തമഴയിലും തീരവും മണൽത്തിട്ടയും നഷ്ടപ്പെട്ടതോടെ ബീച്ചിലെ സ്ഥലവിസ്തൃതി ചുരുങ്ങി. കോവളം കൊട്ടാരമേറ്രെടുത്ത സ്വകാര്യകമ്പനി സ്വന്തംസ്ഥലം കടലെടുക്കാതിരിക്കാൻ കൂറ്റൻ പാറകൾ കടൽഭിത്തിപോലെ നിരത്തിയതോടെ ബീച്ചിലേക്കുള്ള വഴികളും ഇല്ലാതായി. വസ്ത്രം മാറാനുള്ള സൗകര്യം, ഷെൽട്ടറുകൾ, വാഷ് റൂമുകൾ, ടോയ്‌ലെറ്റുകൾ എന്നിവ ബീച്ചിലില്ല. സുരക്ഷയുടെ ഭാഗമായി ഏതാനും വർഷം മുമ്പ് സ്ഥാപിച്ച അലാറം സംവിധാനങ്ങളെല്ലാം കടലാക്രമണത്തിൽ തകർന്നു. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി എസ്.ഐയുടെ നേതൃത്വത്തിൽ രണ്ട് ഡസനോളം പൊലീസുകാരുമായി ആരംഭിച്ച ടൂറിസം പൊലീസും പേരിന് മാത്രമായി.
ഉണർവ് പ്രതീക്ഷിച്ച് വ്യാപാരമേഖല
കൊവിഡിന് മുമ്പ് കച്ചവടക്കാരും സന്ദർശകരുമൊക്കെ ഉണ്ടായിരുന്ന ബീച്ചിൽ ഇപ്പോൾ കച്ചവടക്കാർ പേരിന് മാത്രം. ഐസ്ക്രീം, കപ്പലണ്ടി, ചായത്തട്ടുകാർ, ജ്യൂസ് പാർലർ, പാനിപ്പൂരി, കരിക്ക് തുടങ്ങി നൂറുകണക്കിന് കച്ചവടക്കാരുണ്ടായിരുന്ന കോവളം ബീച്ചിൽ ഇപ്പോൾ നാലോ അഞ്ചോ കച്ചവടക്കാരാണുള്ളത്.
നടപ്പാത പുതുക്കി
കോവളം ബീച്ചിനെ പഴയ പ്രതാപത്തിലേക്ക് മടക്കികൊണ്ടുവരുന്നതിന്റെ ഭാഗമായി കടലാക്രണത്തിൽ തകർന്ന നടപ്പാത ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ പുനർനിർമ്മിച്ചു. 41 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഹവാ ബീച്ചിൽ നിന്ന് ലൈറ്ര് ഹൗസ് ബീച്ചിലേക്കുള്ള നടപ്പാതയാണ് പുനർനിർമ്മിച്ചത്.
സമഗ്ര പദ്ധതി നടപ്പാക്കും
കോവളം ഉൾപ്പെടെ വിനോദസഞ്ചാര മേഖലകളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള നിരവധി പദ്ധതികൾ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയിൽ സമഗ്രമായ മാറ്റത്തിന് ഉതകുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. കടലാക്രമണത്തിൽ തകർന്ന കോവളം, ശംഖുംമുഖം ബീച്ചുകൾ പുനർനിർമ്മിച്ച് വിനോദസഞ്ചാര സൗഹൃദമാക്കാനുള്ള എല്ലാ നടപടികളും ടൂറിസം വകുപ്പ് നടപ്പാക്കും.
ഡെപ്യൂട്ടി ഡയറക്ടർ,
മാർക്കറ്റിംഗ്, ടൂറിസം വകുപ്പ്