മലയിൻകീഴ്: മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ എന്നീ പഞ്ചായത്തുകളിൽ കുടിവെള്ളത്തിനായി ജനം പരക്കം പായുകയാണ്. ഇവിടത്തെ മിക്ക കിണറുകളും ജല ശ്രോതസുകളും ഇതിനോടകം തന്നെ വറ്റി. ഇനിയുള്ള ഏക ആശ്രയം ഇവിടത്തെ പൈപ്പ് വെള്ളമാണ്. എന്നാൽ മിക്ക പൈപ്പുകളിൽ നിന്നും വെള്ളം കിട്ടാറില്ല,​ പകരം പൈപ്പുകൾ പൊട്ടി വെള്ളം റോഡിലൂടെ പാഴാകുന്നത് നിത്യകാഴ്ചയാണ്.

മലയിൻകീഴ്,​ പാപ്പനംകോട് റോഡിൽ വിളവൂർക്കൽ നാലങ്കല്ല് ഭാഗത്ത് പൈപ്പ് പൊട്ടി ആഴ്ചകളോളം കുടിവെള്ളം പാഴായി. അണപ്പാട് പാലത്തിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി കച്ചവടസ്ഥാപനമുൾപ്പെടെ വെള്ളത്തിനടിയിലായത് അടുത്തിടെയാണ്. മൂന്നാം പ്രാവശ്യമാണ് ഈ ഭാഗത്ത് പൈപ്പ് പൊട്ടി ചോർച്ച അടയ്ക്കുന്നത്. അശാസ്ത്രീയമായി പൈപ്പ് ചോർച്ച അടയ്ക്കുന്നതിനാൽ അടയ്ക്കുന്നിടം വീണ്ടും പൊട്ടുന്നത് ജനങ്ങളെ ദുരിതത്തിലാക്കാറുണ്ട്. പൈപ്പ് പൊട്ടിയാൽ ആഴ്ചകളോളം ആ ഭാഗത്ത് കുടിവെള്ളം കിട്ടാറില്ല. കാരാറുകാരാണ് അറ്റകുറ്റ പണികളെല്ലാം ചെയ്യുന്നത്. വാട്ടർ അതോറിട്ടി അധികൃതരെ പൈപ്പ് പൊട്ടൽ അറിയിച്ചാൽ ഉടൻ ശരിയാക്കുമെന്ന മറുപടി ലഭിക്കുമെങ്കിലും യാതൊരു പ്രയോജനവുമില്ല. മലയിൻകീഴ് ആനപാറയിൽ കുടിവെള്ളമെത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞു. സ്കൂൾ, കോളേജ്, ഐ.ടി.ഐ തുടങ്ങിയവ പ്രവർത്തിക്കുന്നിടത്ത് കുടിവെള്ളം പുറമേ നിന്ന് ടാങ്കറുകളിൽ അടിക്കേണ്ട ഗതികേടിലാണ്.

** വൊക്കേഷണൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിന് സമീപം കൂറ്റൻ വാട്ടർ ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം മാത്രമില്ല. വാൽവ് തകരാർ, ഉയർന്ന പ്രദേശമായതിനാൽ പമ്പിംഗ് ഫോഴ്സ് കുറവ് എന്നീ മുടന്തൻ ന്യായങ്ങളാണ് അധികൃതർ നിരത്തുന്നത്. പ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്.

**വെള്ളമില്ലെങ്കിലും ബില്ല് റെഡി

മലയിൻകീഴ്, തച്ചോട്ടുകുന്ന്, തറട്ടവിള, മേപ്പൂക്കട, ശാന്തുമൂല, ആൽത്തറ, പാലോട്ടുവിള, കരിപ്പൂര്, തച്ചോട്ടുകാവ്, എന്നീ മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിലും ഊരൂട്ടമ്പലം, പോങ്ങുംമൂട്, ചീനിവിള, അരുമാളൂർ, പ്ലാവിള, കണ്ടല, കരിങ്ങൽ, തൂങ്ങാംപാറ, മാവുവിള എന്നീ മാറനല്ലൂർ പഞ്ചായത്തിലും കാളിപ്പാറ പദ്ധതി പ്രകാരമാണ് കുടിവെള്ളം ലഭ്യമാകേണ്ടത്. എന്നാൽ മലയിൻകീഴ്, അണപ്പാട് പോങ്ങുംമൂട് കണ്ടല, മാറനല്ലൂർ ഭാഗത്തുള്ളവർ നെയ്യാറ്റിൻകര സെക്ഷനിലും ശേഷിക്കുന്നവ കാട്ടാക്കട സെക്ഷനിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരാതി പറയാൻ ഉപഭോക്താവ് കാട്ടാക്കട വിളിക്കുമ്പോൾ നെയ്യാറ്റിൻകരയെന്നും നെയ്യാറ്റിൻകര വിളിക്കുമ്പോൾ കാട്ടാക്കടയിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്നുമാണ് അറിയിക്കുന്നത്. എന്നാൽ ബില്ല് നൽകുന്നതിൽ മാത്രം കൃത്യത പാലിക്കാറുണ്ടെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.റീഡിംഗ് പരിശോധിക്കാതെ മുൻ മാസത്തെ റീഡിംഗിനെക്കൾ ഇരട്ടി ബില്ല് നൽകാറുണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുള്ളത്.

** കുടിവെള്ളത്തിനായി കാത്തിരിപ്പ്

കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഉണ്ടെങ്കിലും വെള്ളമെത്തിക്കുന്നതിൽ വാട്ടർ അതോറിട്ടി വീഴ്ച വരുത്തുകയാണെന്നാണ് പരാതി. പമ്പിംഗ് യന്ത്രത്തിന്റെ തകരാർ തീർന്നില്ലെന്ന മറുപടി കേട്ട് കേട്ട് നാട്ടുകാർക്ക് മടുത്തിരിക്കുകയാണ്. കുടിവെള്ളക്ഷാമം നേരിടുന്നതിന് പഞ്ചായത്ത് അധികൃതർ ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കാൻ തയ്യാറാകുന്നുമില്ല. കുടിവെള്ളമെത്തുമെന്ന പ്രതീക്ഷയിൽ പാത്രങ്ങൾ നിരത്തി കാത്തിരിക്കുന്നത് പഞ്ചായത്ത് പ്രദേശങ്ങളിൽ പതിവ് കാഴ്ചയായിട്ടുണ്ട്. വിളവൂർക്കൽ, വിളപ്പിൽ ഗ്രാമ പഞ്ചായത്തുകളിൽ മങ്കാട്ടുകടവ്, വെള്ളൈക്കടവ് പമ്പിംഗ് സ്റ്റേഷനുകളിൽ നിന്നാണ് കുടിവെള്ളമെത്തേണ്ടത്. വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാറ്റുകോട്ട കുടിവെള്ള പദ്ധതി പ്രദേശത്ത് പലവട്ടം ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് സമരം ചെയ്തെങ്കിലും ഇപ്പോഴും കുടിവെള്ള ക്ഷാമത്തിന് അറുതി വന്നിട്ടില്ല. കുടിവെള്ളമില്ലാത്തതിനാൽ ഹോട്ടൽ ഉപ്പെടെയുള്ളവ പൂട്ടിയിരിക്കുകയാണ്.