omicron

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യു.കെയിൽ നിന്നുമെത്തിയ രണ്ടു പേർക്കും അൽബാനിയയിൽ നിന്നുമെത്തിയ ഒരാൾക്കും നൈജീരിയയിൽ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിക്കുമാണ് എറണാകുളത്ത് എത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്. യു.കെയിൽ നിന്നും എറണാകുളത്തെത്തിയത് കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോൺ സ്ഥിരീകരിച്ചയാൾ ബംഗളൂരു എയർപോർട്ടിൽ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.

എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചവർ ഡിസംബർ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബർ 14നാണ് നൈജീരിയയിൽ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പർക്ക പട്ടികയിലുണ്ട്. കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാൾ ഡിസംബർ 17ന് ബംഗളൂരൂ എയർപോർട്ടിൽ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. എല്ലാവരും ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് പുരോഗമിക്കുകയാണ്.