
വിദ്വേഷം പരത്തുന്ന ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെ നടപടി
തിരുവനന്തപുരം : ആർ.എസ്.എസിലും എസ്.ഡി.പി.ഐയിലുമുള്ള ക്രിമിനിലുകളുടെയും മുൻപ്
കേസുകളിൽപ്പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കുന്നു. ആലപ്പുഴയിലെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഡി.ജി.പി അനിൽ കാന്താണ് ഇത് സംബന്ധിച്ച നിർദ്ദേശം ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയത്. ഇത് കൂടാതെ, സംസ്ഥാനത്ത് വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തിൽ കഴിയുന്നവർ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. സമീപകാലത്ത് കേരളത്തിൽ നടന്ന കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തും.
വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. ഇത്തരം ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതിയാക്കും. സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജി മാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.