ആലപ്പുഴ: ജില്ലലെ റേഷൻ വിതരണം ഇന്നലെ മുതൽ സാധാരണ നിലയിലേക്കെത്തി. നാല് ദിവസമായി പണിമുടക്കിയ ഇ ​- പോസ് മെഷീന്റെ തകരാറാണ് പരിഹരിച്ചത്. തിരക്കുണ്ടായിരുന്നെങ്കിലും കടകളിലെത്തിയ എല്ലാവർക്കും റേഷൻ നൽകാനായെന്ന് വ്യാപാരികൾ പറയുന്നു. ഇന്നലെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് റേഷൻ കടകളുടെ പ്രവർത്തനം ക്രമീകരിച്ചത്. ഈ മാസം 18 വരെയാണ് ക്രമീകരണം. ഈ മാസം അരലിറ്റർ മണ്ണെണ്ണ അധികം ഉള്ളതിനാൽ ധാരാളം പേർ കടയിലെത്തുന്നുണ്ട്. റേഷൻ വിതരണത്തിലെ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ജില്ലയിലെ എല്ലാ റേഷൻ കടകളും ഇന്നലെ തുറന്ന് പ്രവർത്തിച്ചു. 1246 റേഷൻ കടകൾ വഴി 11,​918 ലക്ഷം കാർഡ് ഉടമകൾ സാധനങ്ങൾ വാങ്ങി. 2017 ഏപ്രിൽ ഒന്ന് മുതലാണ് റേഷൻ വിതരണം ഇ - പോസ് സംവിധാനത്തിലേക്ക് മാറിയത്.

''''

ജില്ലയിൽ റേഷൻ വിതരണം ഇന്നലെ മുതൽ പുനരാരംഭിച്ചു. ചൊവ്വാഴ്ച വരെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ട്.

ബീന, ജില്ലാ സപ്ലൈ ഓഫീസർ

''''

ഇ - പോസ് മെഷിന്റെ അടിക്കടിയുള്ള തകരാർ റേഷൻ വിതരണത്തിന്റെ സുഗമമായ നടത്തിപ്പിന് വെല്ലുവിളിയാണ്. പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഇന്നലെ തിരക്കുണ്ടായിരുന്നെങ്കിലും റേഷൻ വിതരണം സുഗമമായി നടന്നു.

എൻ. ഷിജീർ, കെ.എസ്.ആർ.ആർ.ഡി.എ

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി