
 2020-21ൽ വളർച്ച നെഗറ്റീവ് 6.6%
ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ മഹാമാരിക്കാലത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തിയെന്നും അടുത്ത സാമ്പത്തിക വർഷം (2022 ഏപ്രിൽ- 2023 മാർച്ച്) സമ്പദ്‌വ്യവസ്ഥ 8- 8.5 ശതമാനം വളരുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ വച്ച സാമ്പത്തിക സർവേ വിലയിരുത്തുന്നു. നടപ്പുവർഷം (2021-22) പ്രതീക്ഷിക്കുന്ന വളർച്ച 9.2 ശതമാനമാണ്.
കൊവിഡിനെ തുടർന്ന് 2020-21ൽ വളർച്ച നെഗറ്റീവ് 7.3 ശതമാനമായിരുന്നെങ്കിലും ഇന്നലെ കേന്ദ്രം അത് നെഗറ്റീവ് 6.6 ശതമാനമായി പുതുക്കി നിർണയിച്ചു. 2019-20ലെ 145.16 ലക്ഷം കോടി രൂപയിൽ നിന്ന് 135.58 ലക്ഷം കോടി രൂപയായാണ് 2020-21ൽ ജി.ഡി.പി മൂല്യം കുറഞ്ഞത്.
സ്വകാര്യ മേഖലയിലെ വൻ നിക്ഷേപങ്ങളും സാമ്പത്തിക സംവിധാനം മികച്ച രീതിയിലായതും വളർച്ചയെ സഹായിക്കുമെന്ന് സാമ്പത്തിക സർവേ പറയുന്നു. ഒമിക്രോൺ വ്യാപനത്തിനിടയിലും 2022- 23ലെ വെല്ലുവിളികൾ നേരിടാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സുസജ്ജമാണെന്ന് സൂക്ഷ്മ, സാമ്പത്തിക സുസ്ഥിര സൂചികകൾ വ്യക്തമാക്കുന്നു. മികച്ച വിദേശനാണ്യ കരുതൽ ശേഖരം, നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ സ്ഥിരത, കയറ്റുമതി വരുമാനം എന്നിവ തുണയാകും. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, വ്യവസായ മേഖല എന്നിവയെ സഹായിക്കാനുള്ള നടപടികൾ, വളർച്ച പ്രോത്സാഹിപ്പിക്കാൻ പണം ചെലവഴിക്കൽ എന്നിവ പ്രതിസന്ധികളിൽ താങ്ങായി.
അതേസമയം കൊവിഡിനെ തുടർന്ന് കൂടുതൽ കടമെടുത്തതിനാൽ 2020-21 സാമ്പത്തിക വർഷം കടബാദ്ധ്യത മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 59.3 ശതമാനമായി വർദ്ധിച്ചു. (2019-20ൽ 49.1%). എന്നാൽ സമ്പദ്‌വ്യവസ്ഥ കരകയറുമ്പോൾ കടബാദ്ധ്യതയിൽ കുറവുണ്ടാകുമെന്നും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.
വരുമാനത്തിൽ വർദ്ധന
 വരുമാനത്തിൽ (2021 ഏപ്രിൽ-നവംബർ) 67.2 % വർദ്ധന
 നികുതി വരുമാനത്തിൽ 50% വർദ്ധന (കൊവിഡിന് മുൻപുള്ളതുപോലെ)
 പദ്ധതി ചെലവിൽ 13.5 ശതമാനം വർദ്ധന
 വിദേശ കടം 5931 കോടി ഡോളർ ആയി ഉയർന്നു (കഴിഞ്ഞ വർഷം 5568 കോടി ഡോളർ)