culture

തൃപ്പൂണിത്തുറ: സാമൂഹ്യ പ്രവർത്തനത്തിനുള്ള പ്രൊഫ. വൈരേലിൽ കരുണാകരമേനോൻ മെമ്മോറിയൽ അവാർഡ് ഡോ.ഗണേഷ് മോഹനനും സംഘത്തിനും സമർപ്പിച്ചു. ഗണിത ശാസ്ത്ര പണ്ഡിതനും സാമൂഹ്യ പ്രവർത്തകനും അഭയത്തിന്റെ സ്ഥാപകനുമായ പ്രൊഫ. വൈരേലിൽ കരുണാകരമേനോന്റെ സ്മരണാർത്ഥം അഭയം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ഹൈക്കോടതി ജഡ്ജി മുരളി പുരുഷോത്തമൻ വിതരണം ചെയ്തു. കൊവിഡ് മഹാമാരിക്കാലത്ത് മറ്റു രോഗങ്ങൾക്കു ചികിത്സയിലായിരുന്ന രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും കളമശേരി മെഡിക്കൽ കോളേജിനെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി ആയിരകണക്കിന് രോഗികളെ കൊവിഡിൽ നിന്ന് മുക്തമാക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് കളമശേരി മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഡോ.ഗണേഷ് മോഹനൻ. പ്രൊഫ.വൈരേലിൽ കരുണാകരമേനോന്റെ 25-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഐ.എം.എ കെ.ജി വിജയനെ ആദരിച്ചു. അഭയം വൈസ് പ്രസിഡന്റും പ്രൊഫ.വൈരേലിൽ കരുണാകര മേനോന്റെ മകനുമായ എം. ബാലകൃഷ്ണനും ബ്ലഡ് യൂണിറ്റിന്റെ മുൻ കൺവീനറായിരുന്ന സി.കെ ഭാസ്‌കരമേനോനും മരണശേഷം സ്വന്തം ശരീരങ്ങൾ കളമശേരി മെഡിക്കൽ കോളേജിന് ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഫത്താഹുദീൻ ഏറ്റുവാങ്ങി. യോഗത്തിൽ എം.എൽ.എ കെ.ബാബു, നഗരസഭാദ്ധ്യക്ഷ രമാസന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, വാർഡ് കൗൺസിലർ ആന്റണി ജോ വർഗ്ഗീസ്, പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ, അഭയം പ്രസിഡന്റ് ടി.എസ്. നായർ, കെ.കെ. രാമചന്ദ്രൻ, പി.എസ്. ഇന്ദിര, പി.എൻ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.