ആലങ്ങാട്: വെളിയത്തുനാട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ അന്വേഷണത്തിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ആലുവ വെസ്റ്റ് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ആലുവ നാർക്കോട്ടിക് ഡിവൈ.എസ്.പി. സക്കറിയ മാത്യുവിന് ചുമതല കൈമാറിത്.
സ്‌കൂളിൽ നിന്നു മടങ്ങും വഴി കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം ഡിസംബർ 23ന് പെരിയാറിലാണ് കണ്ടെത്തിയത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനയെ തുടർന്നാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.
ലൈംഗിക പീഡനം സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടും പൊലീസ് ഗൗരവമായെടുത്തില്ല. മൊബൈൽ ഫോൺ വിവരങ്ങൾ അടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച്ചയുണ്ടായി. പെൺകുട്ടിയുമായി അടുത്ത് ഇടപഴകിയ സുഹൃത്തുക്കളുടെയും മറ്റും മൊഴിയെടുത്തതല്ലാതെ അന്വേഷണം മുന്നോട്ടുപോയില്ല. പെൺകുട്ടിയുടെ മാതാപിതാക്കളെ പോലും പോസ്റ്റുമോർട്ടത്തിലെ പരാമർശം അറിയിച്ചില്ല.
അസി. കമ്മിഷണർ കെ. ലാൽജി ഇന്നലെ ആലുവ വെസ്റ്റ് സ്‌റ്റേഷനിൽ എത്തി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. ഉണ്ണികൃഷ്ണനിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. പുതിയ അന്വേഷണസംഘം ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും.
* സാമ്പിൾ പരിശോധനയും വൈകി
ഡിസംബർ 24ന് പോസ്റ്റുമോർട്ടത്തിന് ശേഷം മുങ്ങി മരണവും ലൈംഗിക പീഡനവും സംബന്ധിച്ച ശാസ്ത്രീയ പരിശോധനകൾക്കായി രണ്ട് സാമ്പിളുകളാണ് കാക്കനാട് ഫോറൻസിക് ലാബിലേക്ക് അയച്ചത്. മുങ്ങി മരണം സംബന്ധിച്ച സാമ്പിളുകൾ പരിഗണിക്കാൻ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാൽ പോക്സോ കേസിൽ ഒരു ദിവസം പോലും താമസിക്കാറില്ല. സംഭവം നടന്ന് രണ്ടാഴ്ചയിലേറെ പിന്നിട്ടിട്ടും പരിശോധന ആരംഭിക്കാത്തത് അന്വേഷണത്തിലെ അലംഭാവമാണെന്ന് ആക്ഷേപമുണ്ട്.