കോലഞ്ചേരി: വേനലിന്റെ കാഠിന്യംകൂടിയതോടെ ഗ്രാമീണമേഖലകളിൽ കൊവിഡ് ഭീതിക്കൊപ്പം ചിക്കൻപോക്സും പിടിമുറുക്കുന്നു. ഭീതി വേണ്ട, ജാഗ്രത പാലിച്ചാൽ നിയന്ത്രിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. രോഗം സങ്കീർണ്ണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ശ്വസിക്കുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴുമാണ് വൈറസുകൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കുകയും രോഗബാധ ഉണ്ടാവുകയും ചെയ്യുന്നത്. രോഗി പൂർണ വിശ്രമമെടുക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് കഴിക്കുകയും വേണം. രോഗലക്ഷണം പ്രകടമാവുന്നതിനു മുമ്പും, ലക്ഷണങ്ങൾ തുടങ്ങി നാല്,അഞ്ചുദിവസം വരെയുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്.
പാലിക്കണം ഇവ
 രോഗത്തെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വം പാലിക്കണം
 കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം
 രോഗിയുമായുള്ള സമ്പർക്കം നിയന്ത്രിക്കണം
 ചുമയ്ക്കുമ്പോൾ വായും മൂക്കും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കണം
 രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക
 ഒരിക്കൽ രോഗം വന്നയാൾക്ക് രോഗിയെ ശുശ്രൂഷിക്കാവുന്നതാണ്.
 രോഗിയെ നല്ല വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കാൻ അനുവദിക്കുക
 രോഗിക്ക് പോഷകാഹാരവും പഴങ്ങളും ധാരാളം വെള്ളവും നൽകണം
 കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം. രോഗംവന്നാൽ സ്വയംചികിത്സ നടത്തരുത്. ഹോമിയോപ്പതിയിൽ ചിക്കൻപോക്‌സ് വരാതിരിക്കാനുള്ള പ്രതിരോധ മരുന്നുണ്ട്. വീട്ടിലോ, സമീപത്തോ ചിക്കൻപോക്‌സ് പിടിപട്ടാൽ പ്രതിരോധ മരുന്ന് കഴിക്കുന്നത് രോഗവ്യാപനം തടയും.
ഡോ.എൻ.ആർ ശർമ്മ, ന്യൂ ജനറേഷൻ മെഡിസിൻ വിഭാഗം തലവൻ,
പടിയാർ ഹോമിയോ മെഡിക്കൽ കോളേജ് ചോറ്റാനിക്കര
 പ്രധാന ലക്ഷണങ്ങൾ
പനി, ശരീരവേദന, ശരീരത്തിൽകുമിളകൾ പ്രത്യക്ഷപ്പെടുക, കഠിനമായ ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടും. മുഖം, നെഞ്ച്, തലയോട്ടി എന്നിവിടങ്ങളിലാണ് ആദ്യം കുരുക്കൾ പ്രത്യക്ഷപ്പെടുക. ചികിത്സയ്ക്കുള്ള മരുന്ന് സർക്കാർ ആശുപത്രികളിൽനിന്നും സൗജന്യമായി ലഭിക്കും. രോഗാരംഭത്തിൽ തന്നെ മരുന്ന് കഴിച്ചാൽ രോഗം സങ്കീർണമാകുന്നത് തടയാം.