കൊച്ചി: സി.പി.എം ബ്രാഞ്ച് സമ്മേളന പ്രതിനിധിയായിരുന്ന ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ മത്സ്യത്തൊഴിലാളി സജീവനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സജിത സജീവൻ നൽകിയ ഹേബിയസ് ഹർജി ഹൈക്കോടതി ജനുവരി 25ന് പരിഗണിക്കാൻ മാറ്റി. കഴിഞ്ഞവർഷം സെപ്തംബർ 29ന് കടലിൽ പോയ സജീവൻ തിരികെ വന്നില്ലെന്നും അന്നുതന്നെ അമ്പലപ്പുഴ പൊലീസിലും ഒക്ടോബർ ആറിന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും സജിതയുടെ ഹർജിയിൽ പറയുന്നു. തോട്ടപ്പള്ളി മേഖലയിൽ സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്നുണ്ടെന്നും സെപ്തംബർ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ തലേദിവസം സജീവനെ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയമുണ്ടെന്നും ഹർജിക്കാരി ആരോപിച്ചിരുന്നു. തുടർന്ന് സി.പി.എമ്മുകാരായ ഒമ്പതുപേരെ ഹർജിയിൽ കക്ഷിചേർത്തിരുന്നു. കേസന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പൊലീസ് വിശദീകരിച്ചിരുന്നു.