pic
മാർ ഏലിയാസ് കോളേജിനുമുന്നിൽ പൈപ്പ് പൊട്ടി വെള്ളം നടുറോഡിലൂടെ പുറത്തേക്കൊഴുകുന്നു. റോഡ് ടാർചെയ്ത ഇവിടം വീണ്ടും കുത്തിപ്പൊളിക്കേണ്ട അവസ്ഥയിലാണ്.

കോതമംഗലം: ആധുനിക നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ റോഡുകൾ പൊതുമരാമത്ത് വകുപ്പ് മറ്റ് ഡിപ്പാർട്ട്മെന്റ്കളുമായി ഏകോപനമില്ലാതെ പൂർത്തിയാക്കിയതായി ആരോപണം. നിലവിൽ പണിപൂർത്തിയാക്കിയ കോട്ടപ്പടി -കോതമംഗലം, കോട്ടപ്പടി - വാവേലി -മാലിപ്പാറ റോഡുകളെക്കുറിച്ചാണ് പരാതി. ബി.എം ബി.സി നിലവാരത്തിൽ പണി പൂർത്തിയാക്കിയ റോഡ്, പണി കഴിഞ്ഞ് രണ്ടു മാസമാകുമ്പോഴേക്കും പത്തിലധികം സ്ഥലത്ത് നിലവിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു. റോഡ് പണിക്ക് മുമ്പ് വർഷങ്ങളായി തുരുമ്പിച്ച് കിടക്കുന്ന പൈപ്പ് മാറ്റുവാനോ അറ്റകുറ്റപ്പണികൾ നടത്തുവാനോ വാട്ടർ അതോറിറ്റിക്കാർ തയ്യാറായില്ല. ആധുനികരീതിയിലുള്ള ടാറിംഗ് യന്ത്ര സാമഗ്രികൾ ഉപയോഗിക്കുമ്പോൾ റോഡിന്റെ അടിയിൽക്കൂടെ പോകുന്ന പഴയ ഇരുമ്പ് പൈപ്പ് പൊട്ടുന്ന സ്ഥിതിയാണ്. ഇത് പരിഹരിക്കുന്നതിനായി റോഡിന് നടുവിൽത്തന്നെ വെട്ടിപ്പൊളിച്ച് തിരികെ മണ്ണിട്ടുമൂടി കോൺക്രീറ്റ് ചെയ്ത് തടി തപ്പുകയാണ് വാട്ടർ അതോറിറ്റിക്കാർ.

ഇലക്ട്രിക് പോസ്റ്റുകളും പാരയാകുന്നു

നിലവിൽ ആധുനികരീതിയിൽ ടാറിംഗ് ചെയ്യുമ്പോൾ റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുവാൻ ഡിപ്പാർട്ട്മെന്റ് തലത്തിൽ നടപടിയില്ല. ഒരു ദുരന്തമുണ്ടായാലേ കെ.എസ്.ഇ.ബി അധികൃതർ നടപടിയെടുക്കൂ എന്നതാണ് സ്ഥിതിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ടാറിംഗ് കഴിഞ്ഞ റോഡ് വീണ്ടും കുത്തിപ്പൊളിച്ചാലേ ഇലക്ട്രിക് പോസ്റ്റ് മാറ്റാൻ കഴിയൂ. കോടികൾ മുടക്കിയുള്ള റോഡ് പണിയിൽ പൊതുമരാമത്ത്, വൈദ്യുതി, ജലവിഭവ വകുപ്പ് അധികാരികൾ ഒരുമിച്ചിരുന്ന് ചർച്ചചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു. പരസ്പരധാരണയില്ലാതെ ടാറിംഗ് ചെയ്യുന്നതിനാൽ നിരവധി കോടികളാണ് റോഡുപണിയിൽ നഷ്ടമാകുന്നത്.

റോഡിൽ നിൽക്കുന്ന പോസ്റ്റ് മാറ്റണമെന്നുള്ള ഒരപേക്ഷയും പൊതുമരാമത്ത് വിഭാഗത്തിൽ നിന്ന് കിട്ടിയിട്ടില്ല. അങ്ങനെ റിക്വസ്റ്റ് തന്നതിന് ശേഷം എസ്റ്റിമേറ്റ് കൊടുത്തു മാറ്റുകയാണ് പതിവ്."

കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ കുറുപ്പുംപടി