
കൊച്ചി: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. പൊതുയോഗത്തിലും തിരഞ്ഞെടുപ്പിലും പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ അനുമതി നൽകി, കേന്ദ്ര സർക്കാർ 1974- ൽ നൽകിയ ഉത്തരവ് കോടതി റദ്ദാക്കി. വോട്ടിംഗിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം വീണ്ടും പരിമിതപ്പെടുത്തി 1999-ൽ യോഗം കൊണ്ടുവന്ന ഭേദഗതി അധികാരത്തിനു പുറത്തുള്ളതാണെന്നും കോടതി വിലയിരുത്തി. കേന്ദ്ര സർക്കാർ ഉത്തരവും തുടർന്നുള്ള ഭേദഗതിയും ചോദ്യംചെയ്ത് കൊല്ലം സ്വദേശി വി. വിജയകുമാർ ഉൾപ്പെടെ നൽകിയ ഹർജികളിൽ ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചിന്റേതാണ് വിധി.
കേസിന്റെ ചരിത്രം
1956-ലെ കേന്ദ്ര കമ്പനി നിയമപ്രകാരമാണ് എസ്.എൻ.ഡി.പി യോഗം പ്രവർത്തിച്ചുവന്നത്. 1961- ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് നിലവിൽ വന്ന ശേഷവും സംസ്ഥാനത്തിനു പുറത്തും യൂണിയനുകളും ശാഖകളും ഉണ്ടായിരുന്നതിനാൽ 2005 വരെ റിട്ടേണുകൾ സമർപ്പിച്ചത് കമ്പനി രജിസ്ട്രാർക്കാണ്.
1966-ൽ കൊണ്ടുവന്ന, നൂറ് സ്ഥിരാംഗങ്ങൾക്ക് ഒരാൾ എന്ന കണക്കിൽ പ്രാതിനിദ്ധ്യ തിരഞ്ഞെടുപ്പു വ്യവസ്ഥ കമ്പനി നിയമത്തിനു വിരുദ്ധമാണെന്നു വിലയിരുത്തി 1972- ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇത് അനുവദിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അവരെ സമീപിക്കാമെന്നും വിധിച്ചു. തുടർന്ന് അന്നത്തെ ജനറൽ സെക്രട്ടറി
പി.എസ്. വേലായുധൻ സമർപ്പിച്ച അപേക്ഷയിൽ 1974- ൽ കേന്ദ്രസർക്കാർ പ്രാതിനിദ്ധ്യ തിരഞ്ഞെടുപ്പ് അനുവദിച്ചു. ഒരു യൂണിയനിൽ നിന്ന് 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന തരത്തിൽ 1999- ൽ ഇതു വീണ്ടും ഭേദഗതി ചെയ്തു. ഈ രണ്ടു നടപടികളുമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.
ഇളവു നൽകാൻ അധികാരം
സംസ്ഥാന സർക്കാരിന് 
1961- ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് പ്രകാരം എസ്.എൻ.ഡി.പി യോഗത്തിന് ചട്ടങ്ങളിൽ ഇളവ് അനുവദിക്കേണ്ടത് കേന്ദ്ര സർക്കാരല്ലെന്നും സംസ്ഥാന സർക്കാരാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. ഇത് സിംഗിൾ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ 1974-ലെ ഉത്തരവ് നിയമപരമല്ലെന്ന് വിധിക്കുമ്പോഴുണ്ടാകുന്ന സങ്കീർണ പ്രശ്നങ്ങൾ കണക്കിലെടുത്ത ഹൈക്കോടതി, ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എസ്.എൻ.ഡി.പി യോഗം ഇതുവരെ നടത്തിയ പൊതുയോഗങ്ങളും തിരഞ്ഞെടുപ്പുകളും അസാധുവാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇനി എന്ത് ?
പൊതുതാത്പര്യാർത്ഥം സംസ്ഥാന സർക്കാരിന് 1961-ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ടിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് നിലവിലെ വ്യവസ്ഥകൾ പ്രകാരം യോഗം തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവു നൽകാനാകും. ഇതിനായി 2021ഏപ്രിലിൽ എസ്.എൻ.ഡി.പി യോഗം നൽകിയ അപേക്ഷ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്.