തൃക്കാക്കര: ജില്ലയിൽ അനധികൃതമായി നടക്കുന്ന മണ്ണെടുപ്പ് തടയുന്നതിനായി നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഇതിനായി പ്രത്യേകയോഗം ചേർന്ന് പ്രവർത്തനങ്ങൾ തീരുമാനിക്കും. നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന കാര്യം പരിശോധിക്കും. ഓൺലൈനായി ചേർന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് തീരുമാനം.

പിറവം മണ്ഡലത്തിൽ നിയമവിരുദ്ധമായ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ വ്യാപകമായി നടക്കുന്നതായി വികസനസമിതി യോഗത്തിൽ അനൂപ് ജേക്കബ് എം.എൽ.എ ചൂണ്ടിക്കാട്ടി. ജില്ലയിലാകെ ഇത് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
എറണാകുളം മണ്ഡലത്തിൽ മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിനായി രാത്രികാല പട്രോളിംഗ് ശക്തമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്‌ണർ അറിയിച്ചു. കോളനികൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പാർക്കിംഗ് ഏരിയകൾ എന്നിവിടങ്ങളിലും നിരീക്ഷണം നടത്തും. മയക്കുമരുന്ന് വ്യാപനം തടയുന്നതിനും കേസുകൾ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി നാർക്കോട്ടിക് സെല്ലിന്റെ കീഴിൽ പൊലീസ് ഇൻസ്പെക്ടറും 14 പൊലീസുകാരും ഉൾപ്പെട്ട വിഭാഗം പ്രവർത്തിച്ചുവരുന്നുണ്ട്. കൊച്ചി പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ ലഹരി ഉപയോഗങ്ങൾക്കെതിരെ അഞ്ചിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള 27 സ്ഥലങ്ങൾ പ്രത്യേകം നിരീക്ഷിച്ചുവരുന്നതായി കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. നഗരത്തിൽ അനധികൃതമായി പ്രവർത്തനം നടത്തുന്ന പെട്ടിക്കടകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു.

ചെല്ലാനത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി ഇടപെടലുണ്ടാകണമെന്ന് കെ.ജെ. മാക്സി എം എൽ എ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ-തേനി റോഡിൽ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി പ്രത്യേകസംഘത്തെ നിയമിക്കുമെന്ന് കളക്ടർ അറിയിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എയാണ് ആവശ്യം ഉന്നയിച്ചത്. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിലും സമീപപ്രദേശങ്ങളിലും കവളങ്ങാട് പഞ്ചായത്തിലെ നീണ്ടപാറയിലും മറ്റുമുള്ള വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോൺ എം.എൽ.എ ആവശ്യപ്പെട്ടു. എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ. ബാബു, എൽദോസ് കുന്നപ്പിള്ളി , ജില്ലാ പ്ലാനിംഗ് ഓഫീസർ അനിത ഏല്യാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.