dl

 ആറ് ഫോണുകൾ കോടതിക്ക് കൈമാറി

പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി:നടൻ ദിലീപ് ഒന്നാം പ്രതിയായ വധ ഗൂഢാലോചന കേസിൽ ഇന്നലെ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറിയ ആറ് ഫോണുകളിൽ മൂന്നെണ്ണം തങ്ങൾ ആവശ്യപ്പെട്ടവ അല്ലെന്ന സംശയത്തിൽ പ്രോസിക്യൂഷൻ. ഏതൊക്കെ ഫോണുകളാണ് നൽകിയതെന്ന് വെളിപ്പെട്ടിട്ടില്ലെങ്കിലും ദിലീപ് കോടതിയിൽ സമർപ്പിച്ച വിശദീകരണം പുറത്തു വന്നതോടെയാണ് പ്രോസിക്യൂഷൻ സംശയത്തിലായത്.

അതേസമയം,​ ഇന്നലെ കൈമാറിയ ഫോണുകളിൽ ദിലീപി​ന്റെ ഒരു ഐ ഫോൺ ഇല്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്ന്, ഫോണുകൾ ലഭിക്കാനുള്ള പ്രോസിക്യൂഷൻ ഉപഹർജിയും ദിലീപി​ന്റെയും മറ്റും മുൻകൂർ ജാമ്യാപേക്ഷകളും ഇന്ന് പരി​ഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് വാദം കേൾക്കും.

ഫോൺ നൽകാതിരുന്നത് നിസ്സഹകരണമായി കാണേണ്ടി വരുമെന്ന് വാക്കാൽ പറഞ്ഞ സിംഗിൾ ബെഞ്ച്, ഫോണുകൾ എവിടെ പരിശോധിക്കണമെന്നും മറ്റും ഇന്ന് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

ദിലീപിന്റെ രണ്ട് ഐ ഫോണുകൾ, ഒരു വിവോ ഫോൺ, സഹോദരൻ അനൂപിന്റെ ഒരു വാവേ- ഓണർ ഫോൺ, ഒരു റെഡ് മി ഫോൺ, സഹോദരീ ഭർത്താവ് ടി.എൻ. സുരാജിന്റെ വാവേ ഫോൺ എന്നിവ മുദ്രവച്ച പെട്ടിയിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഈ ആറ് ഫോണുകൾ ദിലീപിന്റെ അഭിഭാഷകൻ ഇന്നലെ രാവിലെ ഹൈക്കോടതിയിൽ എത്തിച്ചു.

അന്വേഷണസംഘം ആവശ്യപ്പെട്ട ഐ ഫോണുകളിലൊന്ന് തന്റെ കൈവശമില്ലെന്നും പകരം ഐ.എം.ഇ.ഐ നമ്പർ മാത്രം വ്യക്തമാക്കി ആവശ്യപ്പെട്ട മറ്റൊരു ഐ ഫോൺ നൽകിയിട്ടുണ്ടെന്നും ദിലീപ് കോടതിയിൽ സമർപ്പിച്ച വിശദീകരണത്തിൽ വ്യക്തമാക്കി.

പ്രതികൾ സഹകരിക്കുന്നില്ലെന്ന്

പ്രോസിക്യൂഷൻ

ദിലീപും മറ്റു പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നതിന് തെളിവാണിതെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിചൂണ്ടിക്കാട്ടി. കേസ് അട്ടിമറിക്കാനാണ് ദിലീപ് ഫോണുകൾ മുംബയിലേക്ക് കടത്തിയത്. ഫോൺ ഹാജരാക്കാത്തതിനാൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണത്തിന് ഇവർ അർഹരല്ല. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. പ്രതികളുടെ സംരക്ഷണം നീക്കണം. അറസ്റ്റ് വൈകുന്നതോടെ പ്രതികൾ തെളിവുകൾ നശിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഒരു പ്രതിക്കും ഇത്തരം പരിഗണന ലഭിച്ചിട്ടില്ല. ഫോണുകൾ പരിശോധനയ്ക്ക് വിട്ടു നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

സി. ബി. ഐ വേണ്ടി

വരുമെന്ന് ദിലീപ്

പ്രതികൾക്കെതിരെ മാദ്ധ്യമ വിചാരണയാണ് നടക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻപിള്ള ആരോപിച്ചു. സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതെ വസ്തുതകൾ പരിഗണിച്ച് ഹർജികൾ തീർപ്പാക്കണം. പ്രായമായ അമ്മ ഒഴികെ കുടുംബത്തിലെ പുരുഷന്മാരെ മുഴുവൻ പ്രതികളാക്കിയെന്നും ശരിയായ അന്വേഷണത്തിന് സി.ബി.ഐ വേണമെന്ന് ഹർജി നൽകേണ്ടി വരുമെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.

കൈമാറാത്തത് 12,000

വിളികളുള്ള ഐ ഫോൺ?

ദിലീപ് കൈമാറാത്ത ഫോണുകളിലൊന്ന് 12,000 കോളുകൾ ചെയ്ത ഐ ഫോൺ ആകുമെന്ന സംശയത്തിൽ ക്രൈം ബ്രാഞ്ച്. ഇന്നലെ ഹൈക്കോടതിക്ക് കൈമാറിയ ഫോണുകൾ ഇന്ന് തങ്ങൾക്കു ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. നാലാം നമ്പർ ഫോൺ ആറ് ദിവസം മാത്രമാണ് ഉപയോഗിച്ചത്. ആറ് കോളുകൾ മാത്രം ചെയ്‌ത ഫോണിലെ സാമ്പത്തിക ഇടപാട് അന്വേഷണത്തിന്റെ ഗതിമാറ്റുമെന്നാണ് കണക്കുകൂട്ടൽ.