
കൊച്ചി:അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് അട്ടിമറിക്കാനാണ് ദിലീപ് ഫോണുകൾ മുംബയിലേക്ക് കടത്തിയതെന്ന് പ്രോസിക്യൂഷൻ. കുടുംബത്തിലെ പുരുഷന്മാരെ മുഴുവൻ അന്വേഷണ സംഘം കേസിൽ പ്രതികളാക്കിയെന്നും ശരിയായ അന്വേഷണത്തിന് സി.ബി.ഐ വേണമെന്നാവശ്യപ്പെട്ട് ഹർജി നൽകേണ്ടി വരുമെന്നും ദിലീപ്.
പ്രോസിക്യൂഷൻ വാദം
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട കേസാണിത്. മറ്റൊരു കേസിലെ നിർണായക തെളിവുള്ളതിനാൽ ഫോൺ നൽകാനാവില്ലെന്ന് പ്രതി പറയുന്നു. പിന്നീട് ഫോൺ എവിടെ പരിശോധിക്കണമെന്നു നിർദ്ദേശിക്കുന്നു. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണിത്. സംസ്ഥാനത്ത് ഒരു പ്രതിക്കും ഇത്തരം പരിഗണന ലഭിച്ചിട്ടില്ല. അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് ധാരാളം തെളിവുകൾ ലഭിച്ചു. കേസ് ഡയറി ഹാജരാക്കാം. പ്രതികൾ അന്വേഷണോദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിക്കണം. അന്വേഷണത്തിൽ പോരായ്മയുണ്ടെന്ന് പ്രതികൾക്ക് തോന്നിയാൽ കോടതിയെ സമീപിക്കാം. വിസ്മയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, കസ്റ്റഡിയിൽ വിചാരണ നേരിടാനാണ് ഉത്തരവിട്ടത്. ഈ കേസിൽ പ്രതികൾക്ക് നൽകിയ സംരക്ഷണം നീക്കണം. അറസ്റ്റ് വൈകുന്നതോടെ പ്രതികൾ തെളിവുകൾ നശിപ്പിക്കുകയാണ്.
ദിലീപിന്റെ വാദം
ഫോണിനു വേണ്ടി നിർബന്ധം പിടിക്കുന്നത് വ്യാജ തെളിവുണ്ടാക്കാനാണ്. പ്രായമായ അമ്മയൊഴികെ സകലരെയും പ്രതിയാക്കി. വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ടാബ് പോയെന്ന് പറയുന്നു. അതിൽ അന്വേഷണമില്ല. ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ വന്നിട്ടുണ്ട്. നാളെ ആ കേസിലും പ്രതിയാക്കും. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാൻ എങ്ങനെയെങ്കിലും കസ്റ്റഡിയിലെടുക്കാനാണ് നോക്കുന്നത്. ഇതിനൊപ്പമാണ് മാദ്ധ്യമ വിചാരണ. അസാധാരണമായ കേസാണിതെന്നു ചിത്രീകരിച്ചു മാദ്ധ്യമങ്ങൾ കോടതിയെ സമ്മർദ്ദത്തിലാക്കുകയാണ്. ഒരു സാധാരണ കേസായി മാത്രം ഇതു പരിഗണിച്ചാൽ മതി. ഈ കേസിൽ ഒരു വി.ഐ.പിയുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ കേൾക്കാനില്ല. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടി വരും. മുൻകൂർ ജാമ്യ ഹർജി വൈകിപ്പിച്ച് ഒരോദിവസവും അന്വേഷണ സംഘം വ്യാജത്തെളിവുകൾ സൃഷ്ടിക്കുകയാണ്.
പ്രോസിക്യൂഷനെ 'കൺഫ്യൂഷനി" ൽ കുരുക്കിദിലീപിന്റെ വിശദീകരണം
അന്വേഷണ സംഘം പറയുന്ന രണ്ട് ഐ ഫോണുകളിൽ ഒന്ന് ഇപ്പോഴോ അടുത്തകാലത്തോ കൈവശമുണ്ടായിരുന്നില്ലെന്ന് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച വിശദീകരണത്തിൽ വ്യക്തമാക്കി.
ഏറെ മുമ്പ് ഉപയോഗിച്ചിരുന്ന ഒരു ഐ ഫോൺ പിന്നീട് പ്രവർത്തന രഹിതമായി. ഇതു ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. ആ ഫോൺ ഇപ്പോൾ കൈവശമില്ല. അന്വേഷണ സംഘം റെയ്ഡ് നടത്തി പിടിച്ചെടുത്ത ഫോണുകളിൽ ഒന്ന് ഇതാവാം. എന്നാൽ അന്വേഷണ സംഘം ഐ.എം.ഇ.ഐ നമ്പർ മാത്രം പറഞ്ഞ് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ ഞാൻ ഉപയോഗിച്ചിരുന്ന ഐ ഫോണാണ്. അതു നൽകിയിട്ടുണ്ട്. സുരാജിന്റേതെന്നു പറയുന്ന ഫോൺ യഥാർത്ഥത്തിൽ ബന്ധുവും മറ്റൊരു പ്രതിയുമായ കൃഷ്ണപ്രസാദ് എന്ന അപ്പുവിന്റേതാണ്. ഇതാവശ്യപ്പെട്ട് നൽകിയ നോട്ടീസിന് അയാൾ മറുപടി നൽകിയിട്ടുണ്ട്.
പ്രോസിക്യൂഷന്റെ കൺഫ്യൂഷൻ
ദിലീപിന്റെ ഒരു ഐഫോൺ നൽകിയിട്ടില്ലെന്നു വിശദീകരണത്തിൽ വ്യക്തം. സുരാജിന്റേതെന്നു പറയുന്ന ഫോൺ അപ്പുവിന്റേതാണെന്നും പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ആ ഫോൺ മുദ്രവച്ച കവറിൽ നൽകിയിട്ടില്ലേ? തന്റെ പക്കൽ ഉണ്ടായിരുന്ന രണ്ടു ഐ ഫോണുകളെക്കുറിച്ച് മാത്രം ദിലീപ് പറയുമ്പോൾ വിവോ ഫോണിന്റെ കാര്യം പറയുന്നില്ല. ആ നിലയ്ക്ക് ദിലീപ് നൽകിയ മൂന്നു ഫോണുകൾ ആവശ്യപ്പെട്ടതല്ലേ? എന്തായാലും ഇന്ന് രജിസ്ട്രാർ ജനറൽ ഫോണുകൾ കോടതിക്ക് കൈമാറുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയാകും.