shed

മൂന്നാർ: മൂന്നാർ എസ്റ്റേറ്റ് മേഖലകളിൽ കാട്ടാന വിളയാട്ടം അവസാനിക്കുന്നില്ല. ഇന്നലെ പുലർച്ചെ മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ കാട്ടാനക്കൂട്ടം കമ്പനിയുടെ വാച്ചർ ഷെഡും കൃഷികളും നശിപ്പിച്ചു.
കാടിറങ്ങിയ കാട്ടാനക്കൂട്ടം മൂന്നാർസൈലന്റുവാലി റോഡിൽ നിലയുറിച്ച് ആക്രമണം ആരംഭിച്ചിച്ച് ആഴ്ചകൾ പിന്നിടുകയാണ്. മൂന്നായി തിരഞ്ഞ് റോഡിലെത്തിയ സംഘത്തിലെ രണ്ടെണ്ണം കാടുകയറിയെങ്കിലും കൂട്ടിക്കൊമ്പനൊപ്പം എത്തിയ നാലംഗ സംഘം കാടുകയറാൻ കൂട്ടാക്കാതെ തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയാണ്. കുട്ടിയാർവാലിക്ക് സമീപം രാത്രി സവാരി കഴിഞ്ഞെത്തിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച ഒറ്റയാനൊപ്പമാണ് കുട്ടിയാനയുമൊത്തുള്ള മറ്റൊരു ആനക്കൂട്ടം എസ്റ്റേറ്റിലെത്തിയത്. രണ്ടാം ദിവസം കുറ്റിയാർ വാലിയിൽ സ്ഥാപിച്ചിരുന്ന പെട്ടിക്കട തകർത്ത് നാശനഷ്ടങ്ങൾ ഉണ്ടാക്കി മാട്ടുപ്പെട്ടിയിലേക്ക് പോയെങ്കിലും വൈകുന്നേരത്തോടെ തൊഴിലാളികൾ എസ്റ്റേറ്റിലേക്കെത്തുന്ന പ്രധാന റോഡിൽ വീണ്ടും നിലയുറപ്പിച്ചു. കാട്ടിലൂടെ സഞ്ചരിക്കാതെ റോഡിലൂടെ മാത്രം സഞ്ചരിക്കുന്ന കാട്ടാനകളെപ്പേടിച്ച് തൊഴിലാളികൾ വൈകുന്നേരത്തോടെ വീട്ടിൽ കയറേണ്ട അവസ്ഥയാണ് നിലവിൽ. ഇതിനിടെയാണ് പുലർച്ചെയോടെ എത്തിയ കാട്ടാനകൾ എസ്റ്റേറ്റിലെ ചെക്ക്‌പോസ്റ്റിന് സമീപം സ്ഥാപിച്ചിരുന്ന ഷെഡ് തകർത്തത്. നാലാം തവണയാണ് ഷെഡ് കാട്ടാന തകർക്കുന്നത്. സമീപത്തായി നിലയുറപ്പിച്ച കാട്ടാന വൈകുന്നേരത്തോടെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലെത്തുകയും ചെയ്യും.