 
തൊടുപുഴ:ചിപ്പിക്കുള്ളിലെ മുത്തെന്ന പോലെ കുപ്പിക്കുള്ളിലെ മുത്തെന്ന് പറയാം ശ്രുതിയുടെ മിനിയേച്ചർ കലാസൃഷ്ടികൾ. പതിമൂന്ന് സംഗീത ഉപകരണങ്ങളുടെ ചെറുപതിപ്പുകളാണ് വെറും നാല് സെന്റിമീറ്രർ ഉയരവും 1.9 സെന്റിമീറ്റർ വ്യാസവുമുള്ള കുപ്പിയിൽ ശ്രുതി ഒതുക്കിയത്. ഗിറ്റാർ, വയലിൻ, കീബോർഡ്, തംബുരു, തബല, വീണ, ഡംസ്, ബാസ് ഡ്രം, സാദാ ഡ്രം, ഡമരു, സിംബൽ, ഫ്ളൂട്ട്, ഡ്രംപറ്റ് എന്നിവ...മൂന്ന് റെക്കോർഡുകളും തേടിയെത്തി.
പ്രമേഹരോഗിയായ അമ്മയുടെ ഒഴിഞ്ഞ ഇൻസുലിൻ കുപ്പിയിലാണ് ഈ വാദ്യ വിസ്‌മയം. ഇപ്പോൾ കൊവിഡ് വാക്സിന്റെ കുപ്പിയിൽ മിനിയേച്ചറുകൾ നിർമ്മിക്കുകയാണ്.തൊടുപുഴ കരിങ്കുന്നം പാമ്പറയിൽ ദിപിന്റെ ഭാര്യയായ ശ്രുതി (30) ആദ്യ ലോക്ക്ഡൗൺ കാലത്താണ് ബോട്ടിൽ ആർട്ടിലേക്ക് തിരിയുന്നത്. ഒരു സെന്റിമീറ്റർ വ്യാസമുള്ള കുപ്പിയിൽ ക്ലേ, പേപ്പർ, തെർമോകോൾ, റബർ എന്നിവയിൽ ടൂത്ത് പിക്ക് ഉപയോഗിച്ച് മിനിയേച്ചർ രൂപങ്ങളുണ്ടാക്കാനായിരുന്നു ശ്രമം. പരിശ്രമത്തിലൂടെ പുതുമയുള്ള രൂപങ്ങൾ തയ്യാറാക്കി. അങ്ങനെയാണ് 13 സംഗീത ഉപകരണങ്ങൾ ഒരു കുപ്പിയിലാക്കാൻ തീരുമാനിച്ചത്. ഭർത്താവ് ദിപിൻ പ്രോത്സാഹിപ്പിച്ചാണ് ആദ്യം ഇന്ത്യൻ ബുക്ക് ഒഫ് റെക്കാർഡ്സിലേക്ക് അയച്ചത്. അതിൽ അംഗീകാരം ലഭിച്ചു. പിന്നീട് ഏഷ്യ ബുക്ക് ഓഫ് റെക്കാർഡ്‌സും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കാർഡ്സും ശ്രുതിയെ തേടിയെത്തി.
സൃഷ്‌ടികളുടെ ചിത്രങ്ങൾ 'യൂണീക് ക്രാഫ്‌റ്റ് സ്റ്റുഡിയോ' എന്ന ഇൻസ്റ്റഗ്രാം പേജിൽ ശ്രുതി പോസ്റ്റ് ചെയ്തത് ഹിറ്റായി. ചിത്രങ്ങൾ കണ്ട് നിരവധിപേരാണ് പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനായി ഇവ വാങ്ങുന്നത്. കുപ്പികളിൽ അമ്പതിലേറെ മിനിയേച്ചറുകൾ തയ്യാറാക്കിയിട്ടുണ്ട്. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രുതി ആസാപ്പ് ട്രെയിനറാണ്. സിവിൽ സർവീസ് പരീക്ഷയ്ക്കും തയ്യാറെടുക്കുന്നുണ്ട്. ഭർത്താവ് ദിപിൻ ഹോട്ടലുടമയാണ്. മക്കൾ ഒന്നര വയസുള്ള ശിവദവും മൂന്ന് വയസുള്ള ദക്ഷയും.
കുപ്പിയിൽ
0.7 മില്ലി മീറ്റർ വീതിയാണ് ഇൻസുലിൻ കുപ്പിയുടെ വാവട്ടത്തിനുള്ളത്. കലാരൂപം പൂർണമായി നിർമിച്ച ശേഷം ഉള്ളിലേക്ക് കടത്താനാവില്ല. ഉള്ളിലേക്ക് കടക്കാവുന്നത്രയും വലിപ്പത്തിലുള്ളത് കുപ്പിക്കുള്ളിലാക്കിയ ശേഷം ബാക്കി ഭാഗം നിർമിച്ച് ഒട്ടിച്ച് ചേർക്കും. കുപ്പിക്കുള്ളിൽ വച്ച് രൂപമാറ്റവും വരുത്തും. ഇതിനായി ടൂത്ത് പിക്കോ സൂചിയോ ഉപയോഗിക്കും.