waste
രാജാക്കാട് ബിവറേജ് ഔട്ട്‌ലെറ്റിന് സമീപം റോഡരികിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യക്കൂമ്പാരം

രാജാക്കാട്: ബിവറേജ് ഔട്ട്‌ലെറ്റിന് സമീപമുള്ള പറമ്പിലും തോട്ടിലും റോഡരികിലുമായി വഴിയാത്രികരുടെയും സമീപവാസികളുടെയും മൂക്കുപൊത്തിച്ച് മദ്യക്കുപ്പിയടക്കമുള്ള മാലിന്യക്കൂമ്പാരം. സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി പുരസ്‌കാരം ലഭിച്ച ഗ്രാമപഞ്ചായത്താണ് രാജാക്കാട്. സമീപ കടകളിൽ നിന്നുള്ള മാലിന്യങ്ങളും നിക്ഷേപിക്കുന്നത്. സാമൂഹ്യ വിരുദ്ധർ മദ്യക്കുപ്പി റോഡരികിലും സമീപത്തെ പറമ്പുകളിലും വലിച്ചെറിയുന്നതും തല്ലിപ്പൊട്ടിച്ചിടുന്നതും കാൽനടയാത്രികർക്കും കർഷകർക്കും ഭീഷണി ഉയർത്തുന്നുണ്ട്. ചില്ലുകുപ്പികൾ വഴിയരികിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ റോഡരികിലേക്ക് ചേർത്ത് നിറുത്താനും സാധിക്കില്ല. മദ്യശാലയ്ക്ക് സമീപം ഇരുന്നു കഴിക്കാൻ സ്ഥലമില്ലാത്തവരാണ് അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവർ സമീപത്തെ കൃഷിയിടത്തിൽ കയറിയിരുന്ന് മദ്യം കഴിച്ച ശേഷം കുപ്പികൾ വലിച്ചെറിഞ്ഞിട്ട് പോകുന്നത്. പലപ്പോഴും കുപ്പിച്ചില്ലുകൾ പെറുക്കി മാറ്റിയ ശേഷം പറമ്പിലെ പണികൾ നടത്തേണ്ട അവസ്ഥയാണെന്ന് കൃഷിക്കാർ പറയുന്നു. ടൗണിലെയും പഞ്ചായത്ത് പരിധിയിലെയും മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത കർമ്മ സേനയും കൂടാതെ ശുചീകരണ തൊഴിലാളികളുമുണ്ടെങ്കിലും മാസങ്ങളായി മാലിന്യ പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. പഞ്ചായത്ത് അധികാരികളെ വിവരമറിയിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മാലിന്യങ്ങൾ മാറ്റാൻ നടപടി സ്വീകരിക്കുകയോ, മാലിന്യ നിക്ഷേപകരെ കണ്ടെത്താനായി സി.സി ടി.വി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഏഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് തോട് വൃത്തിയാക്കിച്ചെങ്കിലും വീണ്ടും തോട്ടിൽ നിറയെ കുപ്പിയും മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. അടിയന്തരമായി മാലിന്യങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും തുടർന്ന് ഇവ നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സി.സി.ടി വി സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സമീപ വാസികളുടെ ആവശ്യം.